Sports

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനലില്‍

Spread the love

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ താരം പി.വി. സിന്ധു ഫൈനലില്‍. തായ്‌ലന്‍ഡ് താരം ബുസാനന്‍ ഓങ്ബാംറൂങ്ഫാനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 13-21, 21-16, 21-12. ആദ്യ സെറ്റില്‍ തോല്‍വിയറിഞ്ഞെങ്കിലും രണ്ട് മൂന്ന് സെറ്റുകളില്‍ താരം ആത്മവിശ്വാസത്തോടെ പൊരുതി തിരിച്ചു വന്നു. വാശിയേറിയ പോരാട്ടം 88 മിനിറ്റ് നീണ്ടുനിന്നു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഇന്നത്തെ മത്സരത്തിനുടനീളം തീര്‍ത്തും ഊര്‍ജ്ജസ്വലയായിരുന്നു സിന്ധു. ആദ്യ സെറ്റ് വിജയത്തിന് ശേഷം മറ്റു സെറ്റുകളിലും ബുസാനന്‍ ഓങ്ബാംറൂങ്ഫാനും അപകടകരമായ നീക്കങ്ങള്‍ ഏറെ നടത്തിയിരുന്നു.

സിന്ധുവിനെ കോര്‍ട്ടിലുടനീളം ചലിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു തായ്‌ലന്‍ഡ് താരത്തിന്റെ അധിക നീക്കങ്ങളും. ആദ്യ സെറ്റിന് ശേഷം ഫോമിലേക്ക് തിരികെയെത്തിയ സിന്ധുവാകട്ടെ ബുസാനിനെ വേഗമേറിയ സ്‌ട്രോക്കുകള്‍ക്ക് നിരന്തരം നിര്‍ബന്ധിച്ചു. രണ്ടാം സീഡും ലോക ഏഴാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യി ആണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സ്‌പെയിന്‍ മാസ്റ്റേഴ്‌സിന് ശേഷം ആദ്യമായാണ് സിന്ധു മറ്റൊരു ലോക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. പാരിസ് ഒളിംപിക്‌സിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ തന്നെ സിന്ധുവിന്റെ മുന്നേറ്റം ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്. കഴിഞ്ഞ ദിവസം ടോപ് സീഡ് ചൈനയുടെ ഹാന്‍ യുവിനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. വനിത ബാഡ്മിന്റണില്‍ കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ താരമെന്നറെക്കോര്‍ഡ് ഇന്നലെ സിന്ധു സ്വന്തമാക്കിയിരുന്നു. സൈന നെഹ്വാളിന്റെ 451 വിജയം എന്ന റെക്കോര്‍ഡ് ആണ് മറികടന്നത്.