Friday, April 17, 2026
Latest:
Kerala

കാഞ്ഞങ്ങാട് പടന്നക്കാട് പീഡനം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു; അക്രമാസക്തരായി ജനക്കൂട്ടം

Spread the love

കാഞ്ഞങ്ങാട് പടന്നക്കാട് പീഡനക്കേസ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. പ്രതി പി.എ സലീമിനെ പെൺകുട്ടിയുടെ വീടിന് സമീപമാണ് തെളിവെടുപ്പിനായി എത്തിച്ചത്. ചുറ്റും തടിച്ചുകൂടിയ നാട്ടുകാർ പ്രതി സലീമിനെ കണ്ട് അക്രമാസക്തരായി. സലീമിനെ മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പിനായി എത്തിച്ചത്. മുഖംമൂടി നീക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് നാട്ടുകാർ പാഞ്ഞടുത്തത്.

നാടിനെ ഞെട്ടിച്ച പീഡനം നടന്ന് അഞ്ചാം ദിവസമാണ് പ്രതി സലീമിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാൾ. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം പ്രതി വീട്ടിൽ നിന്ന് മാറിയത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാൾ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ രണ്ട് വർഷം മുൻപ് മേൽപ്പറമ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്‌സോ കേസിലും പ്രതിയാണ്. കുടകിൽ മാല മോഷണ കേസിലും ഇയാൾക്കെതിരെ കേസുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. മോഷണമായിരുന്നു ഉദ്ദേശമെന്നും, പെൺകുട്ടി ശബ്ദമുണ്ടാക്കുമോ എന്ന് ഭയന്നാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് സലിം പറയുന്നത്. പിന്നാലെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുറ്റങ്ങളെല്ലാം സലിം സമ്മതിച്ചിട്ടുണ്ട്.