Kerala

അവയവക്കടത്ത്: പിടിയിലായ പ്രതികൾക്കു മുകളിൽ മറ്റൊരാൾ? മുഖ്യ സൂത്രധാരനായി വലവിരിച്ച് പൊലീസ്

Spread the love

കൊച്ചി:രാജ്യാന്തര അവയവ കച്ചവടക്കേസില്‍ മുഖ്യസൂത്രധാരനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും എന്ന് എറണാകുളം റൂറൽ എസ്പി അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സജിത്തില്‍ നിന്ന് കുറ്റകൃത്യത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വഷണസംഘത്തിന് ലഭിച്ചു.

കേസില്‍ ഇതുവരെ രണ്ടു പേരാണ് അറസ്റ്റിലായത്. അവയവ കച്ചവടത്തിനു ആളുകളെ വിദേശ രാജ്യത്തേക്ക് കടത്തിയതിന് സബിത്ത് നാസർ അറസ്റ്റിലായതിന് പിന്നാലെയാണ് അവയവ കടത്തിനു സാമ്പത്തിക ഇടപാടിന് നേതൃത്വം നല്‍കിയതിനാണ് സജിത്ത് ശ്യാം പിടിയിലാകുന്നത്. എന്നാല്‍ ഇവര്‍ക്ക് മുകളില്‍ ഒരാളുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. രാജ്യാന്തര അവയവ മാഫിയയിലെ മുഖ്യ സൂത്രധാരനായി കേരളത്തിനകത്തും പുറത്തും പൊലീസ് വലവിരിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഉടനുണ്ടാകുമെന്ന് എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറഞ്ഞു.

എടത്തലക്കാരനായ സജിത്ത് ശ്യാമിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. അവയവ കച്ചവടവുമായി ബന്ധപ്പെട്ട് എല്ലാ സാമ്പത്തിക ഇടപാടുകളും സജിത്തിന്‍റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തികമായി പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ചിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനും സജിത് കൂട്ടുനിന്നു. ഇടപാടുകളുടെ രേഖകളടക്കമാണ് സജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ പുറത്തുവന്ന 40 പേര്‍ക്കപ്പുറം കുറ്റകൃത്യത്തില്‍ കൂടുതല്‍ ഇരകളുണ്ടെന്നും ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.