Friday, March 27, 2026
Latest:
Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി

Spread the love

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികൾക്ക് നൽകുന്ന സ്റ്റാൻഡേർഡ് ചികിത്സയും സർജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്ന് ഡോ. ജേക്കബ് മാത്യു പറഞ്ഞു.

കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നു. ഈ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാൽ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്നും എല്ലിനോട് ചേർന്നാണ് താൽക്കാലികമായി 4 ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റുന്നതാണ്. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. അല്ലാതെ കമ്പി മാറിയതല്ല. മറ്റു രോഗികൾക്കും സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അതാണ് ഈ രോഗിയ്ക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം തന്നെ ഇതേ മെഡിക്കൽ കോളേജിൽ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകൾ നടത്തിയ മറ്റു രോഗികളുടെ എക്‌സ്‌റേകളും ഇതിന് തെളിവാണെന്നും ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി വ്യക്തമാക്കി.

വാഹനപകടത്തിൽ പരുക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് ഓപ്പറേഷൻ നടത്തിയത്. തുടർന്ന് എക്സ് റേ പരിശോധിച്ചചതിന് പിന്നാലെ രാത്രി 10 മണിക്ക് അജിത്തിനോട് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും പിഴവ് സംഭവിച്ചെന്നും ഡോക്ടർ ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ അജിത്തിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.