Kerala

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള മൂന്ന് സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചു

Spread the love

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള മൂന്ന് സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചതായി രാജ്ഭവന്‍. രാഷ്ട്രപതിയ്ക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. മറ്റ് മൂന്ന് ബില്ലുകളില്‍ തീരുമാനം കാത്തിരിക്കുകയാണെന്നും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ലോകായുക്ത ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍, സാങ്കേതിക സര്‍വകലാശാല ഭേദഗതിയുമായി ബന്ധപ്പെട്ട അപലൈറ്റ് ട്രിബ്യൂണല്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍, വൈസ് ചാന്‍സലര്‍ നിയമനത്തിനായി സര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്‍ എന്നിവയാണ് തടഞ്ഞുവച്ചത്.

ലോകായുക്ത ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി പരിഗണിക്കുന്നതിന്റെ തലേന്ന് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയുമായിരുന്നു. ലോകായുക്ത ഉള്‍പ്പെടെ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിരുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ബില്ലുകളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ബില്ലാണ് ലോകായുക്ത ഭേദഗതി ബില്‍. ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.