National

കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് അപകടം; 12 പേർ മരിച്ചു; 43 പേർ ചികിത്സയിൽ; മുംബൈയിൽ രക്ഷാപ്രവർത്തനം തുടരുന്നു

Spread the love

മുംബൈ: മുംബൈ ഘാട്ട്കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിൽ 12 മരണം സ്ഥിരീകരിച്ചു. 43 പേർ ചികിത്സയിൽ തുടരുന്നതായും ഒരാളുടെ നില ഗുരുതരമാണെന്നും ദൗത്യ സംഘം അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് പുറത്തെത്തിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ്‌ അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ് എടുത്തത്. അതേ സമയം നഗരത്തിലെ റെയിൽ – റോഡ് ഗതാഗതം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. മുംബൈയിൽ ഇന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.