Thursday, April 2, 2026
National

‘കെജ്രിവാളിന്റെ മാനസിക നില തെറ്റി’; ബിജെപിയിലെ പ്രായപരിധി വിമർശനത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി

Spread the love

ബിജെപിയിലെ പ്രായപരിധി വിമർശനത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീഹാറിലെ ജയിലിൽ നിന്നിറങ്ങിയ കെജ്രിവാളിന്റെ മാനസിക നില തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരയെ കെജ്രിവാൾ എങ്ങനെയാണ് വഞ്ചിച്ചതെന്ന് ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. യോഗേന്ദ്ര യാദവ് , കുമാർ വിശ്വാസ് എന്നിവരെ ഒഴിവാക്കിയെന്നും അദ്ദേഹം വിമർശിച്ചു.
മനസ്സ് ശരിയാവാൻ കെജ്രിവാളിന് കുറച്ച് സമയം അനുവദിക്കണമെന്നും പരിഹാസം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ബിജെപിയെന്നും ട്വന്റിഫോറിനോട് പ്രതികരിച്ചു.

75 വയസ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും അമിത് ഷാക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നും ജയിൽ മോചിതനായ അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. തനിക്കെതിരെയുള്ള എല്ലാ നേതാക്കളെയും ഒഴിവാക്കുന്ന നടപടിയാണ് മോദി സ്വീകരിക്കുന്നത്. അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, ശിവരാജ്‌സിങ് ചൗഹാന്‍, രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെ മോദി ഒഴിവാക്കി.

ബി.ജെ.പിയിൽ 75 വയസ്സ് തികയുന്നവർ വിരമിക്കണമെന്ന ചട്ടമുണ്ടാക്കിയത് മോദിയാണ്. അങ്ങനെയെങ്കിൽ മോദിയും അടുത്ത വർഷം വിരമിക്കണം. അതിനുശേഷം ആരാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രിയാവുകയെന്നും കെജ്രിവാൾ ചോദിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യോഗി ആദിത്യനാഥിന്റെ സ്ഥാനം തെറിക്കുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.