Kerala

KSRTC ഡ്രൈവർ-മേയർ തർക്കം; മെമ്മറി കാർഡ് കാണാതായ കേസ്; യദുവിന്റെ മൊഴി വിശദമായി പരിശോധിക്കാൻ പോലീസ്

Spread the love

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ ബസിലെ മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ എൽഎച്ച് യദുവിന്റെ മൊഴി വിശദമായി പരിശോധിക്കാൻ പോലീസ്. മൊഴികളിൽ വൈരുധ്യമുള്ള സാഹചര്യത്തിലാണ് തീരുമാനം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതിനുശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും

ഇന്നലെയാണ് ഡ്രൈവർ എൽഎച്ച് യദു,കണ്ടക്ടർ സുബിൻ , സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവ് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. മൂവരും നൽകിയ മൊഴി വിശദമായി പരിശോധിച്ചു വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് തീരുമാനം.യദു നൽകിയ മൊഴികളിലെ വൈരുദ്ധ്യം പ്രത്യേകം പരിശോധിക്കും.ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പെടെ വന്നതിനുശേഷം മാത്രം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് തീരുമാനം.

അതേസമയം മേയർക്കെതിരെ യദു നൽകിയ പരാതിയിൽ പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി എങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരമാവധി തെളിവ് ശേഖരിച്ച ശേഷം ഈ കേസിലും അറസ്റ്റിലേക്ക് കടന്നാൽ മതിയെന്നാണ് നിലവിലെ തീരുമാനം. കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ഉടൻ ഗതാഗത മന്ത്രിക്ക് കൈമാറും.