Kerala

എലത്തൂർ തീവെയ്പ്പ് കേസ് പതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് സ്ഥാനക്കയറ്റം

Spread the love

എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന് ആരോപിച്ച് സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം. വകുപ്പുതല നടപടികൾ അവസാനിച്ചതോടെയാണ് തീരുമാനം. പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതലയും നൽകി.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വർഷം മേയിൽ എടിഎസ് തലവനായിരുന്ന പി വിജയനെ സസ്‌പെൻഡ് ചെയ്തത്. വിശദീകരണം പോലും ചോദിക്കാതെയായിരുന്നു നടപടി. സസ്‌പെൻഷനു പിന്നാലെ അതിന് അടിസ്ഥാനമാക്കിയ കാരണങ്ങൾ കളവാണെന്നു ചൂണ്ടിക്കാട്ടി വിജയൻ സർക്കാരിനു മറുപടി നൽകി. 2 മാസത്തിനു ശേഷം ചീഫ് സെക്രട്ടറി കെ.വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി ഐജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാർശ ചെയ്‌തെങ്കിലും സർക്കാർ അനുകൂല നടപടിയെടുത്തില്ല. പിന്നീട് സെപ്റ്റംബറിൽ ഐജിക്ക് അനുകൂലമായി രണ്ടാം തവണയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകി.

ഇതിനെ തുടർന്ന് നവംബറിൽ സസ്‌പെൻഷൻ പിൻവലിച്ച് മുഖ്യമന്ത്രിയുടെ ഉത്തരവ് ഇറങ്ങി. പക്ഷെ വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ ചുമതല നൽകിയിരുന്നില്ല. ഇത് അവസാനിച്ചതോടെയാണ് തടഞ്ഞുവച്ച സ്ഥാനക്കയറ്റം അടക്കം പുതിയ ചുമതല നൽകിയത്. പൊലീസ് അക്കാദമിയിലേക്കാണ് പുതിയ മാറ്റം. ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിലെ ചേരിപ്പോരാണ് സസ്‌പെൻഷന് കാരണമെന്നും താക്കീതിൽ ഒതുക്കാവുന്ന നടപടിയായിരുന്നുവെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. 1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പി.വിജയൻ.