National

ഭൂമി തർക്കം; ‘ഹനുമാനെ’ കക്ഷി ചേർത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി

Spread the love

ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹനുമാനെ കക്ഷി ചേർത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. ഒരു സ്വകാര്യ ഭൂമിയിൽ നിർമ്മിച്ച ഒരു ക്ഷേത്രത്തിൻ്റെ തർക്കവും അതിൽ ആരാധന നടത്താനുള്ള അവകാശവും സംബന്ധിച്ചുള്ള ഹർജിയിലാണ് ഹനുമാനെ കക്ഷി ചേർത്തത്. അങ്കിത് മിശ്ര (31) നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് സി.ഹരിശങ്കർ ഒരു ലക്ഷം രൂപ പിഴയിട്ടത്.

സ്ഥലത്തെ അമ്പലത്തിൽ പതിവായി പൂജ നടത്തിയിരുന്നുവെന്നും ഈ സാഹചര്യത്തിൽ സ്ഥലത്തിന്റെ അവകാശം മറ്റാർക്കും നൽകാനാവില്ലെന്നും ചൂണ്ടിക്കാട്ടി വിചാരണ ക‍ോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സ്ഥലം കൈവശപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഹർജി നൽകിയതെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.

ഈശ്വരൻ ഒരു ദിവസം എന്റെ മുന്നിൽ വ്യവഹാരക്കാരനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’ എന്ന് ജസ്റ്റിസ് സി ഹരിശങ്കർ പറഞ്ഞു. സ്വകാര്യ സ്ഥലത്ത് ഒരാൾ ക്ഷേത്രം നിർമിക്കുകയാണെങ്കിൽ പൊതുജനങ്ങൾക്ക് അവിടെ ആരാധന അനുവദിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് ജസ്റ്റിസ് ഹരിശങ്കർ വ്യക്തമാക്കി. ഇത്തരം ക്ഷേത്രത്തിൽ പൊതുജനങ്ങൾ ആരാധന നടത്തിയാലും ക്ഷേത്രം പൊതുവായി മാറില്ലെന്ന് കോടതി പറ‍ഞ്ഞു. പിഴത്തുക ഭൂവുടമയായ സൂരജ് മാലിക്കിന് നൽകണമെന്ന് കോടതി ഉത്തരവിട്ടു.