Kerala

മുൻ തഹസിൽദാറിന്‍റെ പ്രതിമാസ പെൻഷനില്‍ നിന്ന് 500 രൂപ പിടിക്കാൻ റവന്യു വകുപ്പ്; അഴിമതി പരാതിയിൽ അച്ചടക്ക നടപടി

Spread the love

പത്തനംതിട്ട: വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി എന്ന് പരാതിയിൽ മുൻ തഹസിൽദാർക്കെതിരെ അച്ചടക്ക നടപടിയുമായി റവന്യൂ വകുപ്പ്. പെൻഷൻ തുകയിൽ നിന്ന് പ്രതിമാസം 500 രൂപ ആജീവനാന്തം കുറവ് വരുത്താണ് നടപടി. മുൻ അടൂർ തഹസിൽദാർ ബി. മോഹൻ കുമാറിനെതിരെയാണ് വകുപ്പുതല നടപടി. അടൂർ നഗരസഭയ്ക്ക് ശ്മശാനം നിർമ്മിക്കാനായി യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ഉയർന്ന വിലയ്ക്ക് സ്ഥലം വാങ്ങിയത്.

അഴിമതി ആരോപിച്ച് സിപിഐ മണ്ഡലം സെക്രട്ടറി ഡി. സജിയാണ് പരാതി നൽകിയത്. 2012 ലാണ് പദ്ധതിക്കായി സ്ഥലം വാങ്ങിയത്. അതേസമയം, കോഴിക്കോട് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലൻസ് കോടതിയുടെതാണ് വിധി. മുൻ കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫീസർ കെ ഹരീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.

ഇയാളുടെ പേരിലുള്ള 8.87 ഏക്കർ ഭൂമിയും രണ്ടു നില വീടും സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 1989 ജനുവരി മുതല്‍ 2005 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിവിധ ഓഫീസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്‍റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്‍, റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിങ്ങനെ ജോലി ചെയ്തിരുന്ന കെ ഹരീന്ദ്രൻ ഇക്കാലയളവില്‍ അനധികൃതമായി 38 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ ഈ കേസിലാണിപ്പോള്‍വിധി വന്നത്. ഹരീന്ദ്രൻ തന്‍റെ കുടുംബാംഗങ്ങളുടെ പേരില്‍ ബിനാമിയായി ആണ് 8 ഏക്കര്‍ 87 സെന്‍റ് സ്ഥലവും ഇരുനില വീടും രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ സ്വത്തുക്കളാണ് കണ്ടുകെട്ടാൻ ഉത്തരവിട്ടത്.