National

ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്; എച്ച്ഡി രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Spread the love

എച്ച്.ഡി രേവണ്ണക്ക് വീണ്ടും തിരിച്ചടി. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിലും രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലാണ് അന്വേഷണസംഘം. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വൽ ഏഴ് ദിവസത്തെ സാവകാശം തേടിയതിന് പിന്നാലെയാണ് നടപടി. കേസ് ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കുകയാണ്‌ കോൺഗ്രസ്‌.

ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വൽ നോട്ടീസിന് മറുപടി നൽകിയത്. എന്നാൽ ഇത് അംഗീകരിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല. പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായാണ്‌ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ദൃശ്യങ്ങൾ പകർത്തിയ പ്രജ്വലിന്റെ ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കേണ്ടത് കേസിൽ നിർണായകമാണ്.

പ്രജ്വൽ കൂടുതൽ സമയം വിദേശത്ത് തുടർന്നാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പീഡനത്തിനിരയായ മൂന്ന് പേരുടെ കൂടി മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതിനിടെ കേസിൽ പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. കൊടും കുറ്റവാളിക്കായി വോട്ടുതേടിയ പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടതോടെ വിഷയത്തിൽ കരുതലോടെയാണ്‌ എൻ ഡി എ സഖ്യത്തിന്റെ നീക്കം.