Kerala

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവം; ഡോക്ടർമാരുടെ സമിതി നടത്തിയ അന്വേഷണത്തിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല

Spread the love

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സമിതി നടത്തിയ അന്വേഷണത്തിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം 5 ദിവസം കഴിഞ്ഞും തുടങ്ങിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് 31 കാരി ഷിബിന പ്രസവശേഷം ഉണ്ടായ അണുബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ മരിച്ചത്. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം മെഡിക്കൽ കോളേജിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത് എത്തി.

മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമിതി നടത്തിയ അന്വേഷണത്തിൽ മരിച്ച യുവതിയുടെ ചികിത്സയ്ക്കിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ജീവനക്കാർ എന്നിവരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനാൽ ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടും ഇല്ല. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് സമർപ്പിച്ച റിപ്പോർട്ട് അടുത്തദിവസം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും. ഡോക്ടർമാരുടെ സമിതി നടത്തി അന്വേഷണത്തിൽ മരിച്ച ഷിബിനയുടെ ഭർത്താവ്, കൂട്ടിരിപ്പുകാർ, ബന്ധുക്കൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടില്ല. ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ട് എന്നാണ് ഭർത്താവും ബന്ധുക്കളും ആരോപിക്കുന്നത്. ഷിബിനയുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് പ്രഖ്യാപിച്ച അന്വേഷണവും അഞ്ചു ദിവസം കഴിഞ്ഞിട്ടും തുടങ്ങിയിട്ടില്ല.

ഇതിനിടെ മെഡിക്കൽ കോളജിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്തെത്തി. മെഡിക്കൽ കോളേജിനെതിരെ നിരന്തരം പരാതി ഉയരുന്ന സാഹചര്യം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശ്യാമുവൽ പറഞ്ഞു.