Kerala

കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതിനൽകി കെഎസ്‌യു

Spread the love

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എക്കുമെതിരെ പരാതി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് യദുകൃഷ്ണനാണ് പരാതിനൽകിയത്. ട്രാഫിക് നിയമ ലംഘനം, കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു, കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഡിജിപിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും പരാതി നൽകിയത്. കമ്മീഷണർ ഓഫീസിൽ എത്തി പരാതി നൽകിയത്.

മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ പ്രമേയം പാസാക്കിയിരുന്നു. മേയർക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു.

ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. പിന്നാലെ ഭരണകക്ഷി കൗൺസിലർമാരുമായി വാക്കേറ്റമുണ്ടായി.

നഗരസഭയ്ക്ക് മുഴുവൻ അപമാനമാകുന്ന സാഹചര്യമാണ് മേയറിന്റെ ഇടപെടൽ മൂലം ഉണ്ടായതെന്ന് അനിൽ പറഞ്ഞു. ഈ ഭരണസമിതി അധികാരത്തിൽ വന്നതുമുതൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.

ബസ്സിൽ നിന്ന് യാത്രക്കാർ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയർ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു.

കോർപ്പറേഷന് കളങ്കമുണ്ടാക്കിയ മേയർ മാപ്പ് പറയണമെന്നും മേയർ പദവി ദുരുപയോഗം ചെയ്‌തെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു. ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ വോക്കൗട്ട് നടത്തി.

ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിഷയമാണ് ഉണ്ടായതെന്ന് ഭരണപക്ഷ കൗൺസിലർ ഡിആർ അനിൽ പറഞ്ഞു.