Kerala

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവ തുടർ ചികിത്സയ്ക്കിടെ അണുബാധയുണ്ടായ സ്ത്രീ മരിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി ഭർത്താവ്

Spread the love

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവ തുടർ ചികിത്സയ്ക്കിടെ അണുബാധ ഉണ്ടായ സ്ത്രീ മരിച്ചു. അമ്പലപ്പുഴ കരൂർ സ്വദേശി ഷിബിന ആണ് മരിച്ചത്. അണുബാധയെ തുടർന്ന് ഷിബിനയുടെ കരൾ ഉൾപ്പടെയുള്ള ആന്തരീക അവയവങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട ഷിബിനയുടെ ഭർത്താവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഹൃദയാഘാതമാണ് മരണ കാരണമെന്നു മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.

ഇക്കഴിഞ്ഞ മാർച്ച് 26നാണ് ഷിബിന ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവിക്കുന്നത്. പ്രസവശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച ഷിബിനയെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മാർച്ച് 30 ന് ആരോഗ്യനില വഷളായതോടെ വീണ്ടും മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഈ ഘട്ടത്തിലും വേണ്ട ചികിത്സ ലഭിച്ചില്ല. ചികിത്സാ പിഴവ് മൂലമാണ് മരണമെന്നും ബന്ധുക്കൾ.

അതേസമയം പ്രസവത്തിന് മുൻപ് തന്നെ ഷിബിനക്ക് മൂത്രാശയത്തിൽ അണുബാധ ഉണ്ടായിരുന്നെന്നും. രണ്ട് തവണ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അബ്ദുൾ സലാം പറഞ്ഞു.
ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഷിബിന ഇന്ന് മരണപ്പെടുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് മെഡിക്കൽ കോളേജിൽ ഉണ്ടായത്. ഷിബിനയുടെ കുടുംബത്തിൻറെ പരാതിയിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടു ഉൾപ്പെടെ ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.