National

പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരം; വിവിപാറ്റ് ഹർജികൾ തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി

Spread the love

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹര്‍ജികള്‍ തള്ളിയ സുപ്രിംകോടതി നടപടി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് പ്രധാനമന്ത്രി.ഇന്ന് ജനാധിപത്യത്തിന് ശുഭദിനമാണ്. ഇവിഎമ്മുകള്‍ക്കായി മുറവിളികൂട്ടിയ പ്രതിപക്ഷത്തിന്റെ മുഖത്ത് സുപ്രിം കോടതി കനത്ത പ്രഹരമാണ് നൽകിയതെന്നും പ്രതിപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്നും നരേന്ദ്രമോദി പറഞ്ഞു. ബിഹാറിലെ അരാരിയയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രതികരണം.

‘ലോകം നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോള്‍, പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്’. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളിയത്. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന്‍ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി

ചിന്ത, വിഞ്ജാനം, അപഗ്രഥനം , വിശകലനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദേശത്തിന് ഒരു അടിസ്ഥാനവുമില്ല. ഹര്‍ജിക്കാര്‍ ആരെയാണ് കണ്ണടച്ച് അവിശ്വസിക്കുന്നതെന്നും കോടതി ചോദിച്ചു. മൈക്രോ കണ്‍ട്രോളര്‍ വേണണെങ്കില്‍ പരിശോധിക്കാനുള്ള ആവശ്യം വോട്ടെണ്ണലിന് ശേഷം ഉന്നയിക്കാം. ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥി വഹിക്കണം. ഫലം വന്ന് ഏഴ് ദിവസത്തിന് ശേഷം അപേക്ഷ നല്‍കാമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.

വിവിപാറ്റ് ഹര്‍ജികള്‍ പരിഗണിക്കവേ തെരഞ്ഞെടുപ്പുകളുടെ നിയന്ത്രണാധികാരം തങ്ങള്‍ക്കല്ലെന്ന് സുപ്രിംകോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ അനുശാസിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞിരുന്നു. ഹര്‍ജി സമര്‍പ്പിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.