Kerala

റിയാസ് മൗലവി വധക്കേസ്: സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്

Spread the love

റിയാസ് മൗലവി വധക്കേസിൽ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഇതിൻ്റെ നടപടികൾ ആരംഭിച്ചു. പ്രോസിക്യൂഷൻ ശരിയായ രീതിയിലാണ് ഇടപെട്ടത്. അപൂർവങ്ങളിൽ അപൂർവമായ വിധിയാണ് ഇതെന്നും പി രാജീവ് പറഞ്ഞു.

കുറ്റപത്രം നിശ്ചിത സമയത്തിനകം സമർപ്പിച്ച കേസാണ്. കോടതി വിധി തെറ്റായ സന്ദേശം നൽകുന്നു. ലോകത്ത് എന്ത് സംഭവിച്ചാലും ഗൂഡലോചനയെന്നും മുഖ്യമന്ത്രിയാണ് പ്രതിയെന്നും പറയുന്നത് പ്രതിപക്ഷം വ്രതമാക്കി. കാസർഗോഡ് ജില്ലയിലെ വർഗീയ സംഘർഷം കുറക്കുന്നതിന് പൊലീസ് ഇടപെടൽ സഹായിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കേസിൽ കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും, കേസിൽ തെളിവില്ലെങ്കിൽ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരൻ അബ്ദുൾ റഹ്‌മാൻ ട്വന്റിഫോറിനോട്. വിചാരണ വേളയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ഷാജിത്ത്. കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിച്ചെന്ന് കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താനും പ്രതികരിച്ചു.

റിയാസ് മൗലവി കൊലപാതക കേസിലെ വിധി തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണ ആയുധമാക്കുകയാണ് പ്രതിപക്ഷം. കോടതിയുടെ വിധിപകർപ്പിലെ പ്രധാന ഭാഗങ്ങൾ സർക്കാർ – ആർഎസ്എസ് കൂട്ടുകെട്ടിനെ സാധൂകരിക്കുന്നതെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ആരോപണം. കോടതി വിധി അപ്രതീക്ഷീതമെന്നും, അന്വേഷണം തൃപ്തികരമെന്നും റിയാസ് മൗലവിയുടെ സഹോദരൻ ട്വന്റിഫോറിനോട്.

നിരവധി തെളിവുകൾ ഹാജരാക്കിയിട്ടും, പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിച്ചു. റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ഷാജിത്ത് പ്രതികരിച്ചു. കേസിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു. വിധി ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.

ജനാധിപത്യവിശ്വാസികളെ ആശങ്കയിലാക്കുന്ന വിധിയെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രതികരണം. അന്വേഷണ സംഘത്തിനെതിരെയുള്ള വിധി പകർപ്പിലെ പ്രധാന ഭാഗങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് യുഡിഎഫ് തീരുമാനം