National

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Spread the love

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. ഇന്ന് കോടതിയിൽ വൻ വെളിപ്പെടുത്തൽ നടത്തുമെന്ന് ഭാര്യ സുനിതയ്ക്കുള്ള കത്തിൽ അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.

കെജ്‌രിവാളിന്റെ ജാമ്യ അപേക്ഷയും ഇന്ന് കോടതിയുടെ പരിഗണിക്കു വരും. കസ്റ്റഡി നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് ഇ ഡിയുടെ തീരുമാനം. കെജ്‌രിവാളിനെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. ഇഡിയുടെ അറസ്റ്റും, കസ്റ്റഡിയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ, ഡൽഹി ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കെജ്‌രിവാളിന് അടിയന്തര ആശ്വാസം ലഭിച്ചിട്ടില്ല. ഹർജിയിൽ മറുപടി നൽകാൻ ഇഡി ക്ക് ഏപ്രിൽ രണ്ടുവരെ സമയം നൽകിയ കോടതി ഏപ്രിൽ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമായി തുടരാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.

ഇതിനിടെ, അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ അമേരിക്കയുടെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചു വരുത്തി. യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെയാണ് വിളിച്ചുവരുത്തിയത്.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക.

നേരത്തെ ജർമ്മൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിന് നീതിപൂർണമായ വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു പ്രതികരണം. ജുഡീഷ്യറിയുടെ നിഷ്‌പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. ജർമനിക്ക് ഇന്ത്യ മറുപടി നൽകിയിരുന്നു. ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായപ്രകടനം വേണ്ടെന്ന് ജർമനിയോട് ഇന്ത്യ പറഞ്ഞു.