Wayanad

വടക്കേ വയനാട് അതിരൂക്ഷമായ വരൾച്ചയിലേക്ക്; 30 വർഷത്തിനിടെ കബനിയിലെ ജലനിരപ്പ് ഇത്ര താഴുന്നത് ഇതാദ്യമെന്ന് പ്രദേശവാസി

Spread the love

അതിരൂക്ഷമായ വരൾച്ചയിലേക്ക് കടക്കുകയാണ് വടക്കേ വയനാട്. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിൽ ജലസ്രോതസുകൾ വറ്റി വരണ്ടുതുടങ്ങി. കബനി നദിയിലടക്കം ജലനിരപ്പ് താഴ്ന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കബനിയിലേക്കെത്തേണ്ട കടമാൻതോടിന്റെ അവസ്ഥ പരിതാപകരമാണ്. മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലയ്ക്ക് വെള്ളം നൽകുന്ന മുദ്ദളിത്തോടും കബനിയെ തൊടുന്നില്ല. പത്ത് മുപ്പത് വർഷമായി കബനി നദി ഇത്രയും വറ്റി കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കബനി നദിയിൽ ഇപ്പോൾ കാൽമുട്ടിന് താഴെയാണ് വെള്ളം. കബനിക്കപ്പുറം കർണാടകയാണ്. അവിടേക്ക് മുറിച്ചുകടക്കാവുന്ന വിധത്തിൽ കബനി നദി മെലിഞ്ഞിരിക്കുന്നുവെന്നതാണ് ഭീതിപ്പെടുത്തുന്ന സത്യം. പ്രദേശത്ത് ലഭിക്കുന്ന മഴ വളരെ കുറവാണ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്ന് മറ്റൊരു പ്രദേശവാസി പറഞ്ഞു. വയനാട് വൃഷ്ടിപ്രദേശത്തുള്ള വെള്ളം ശേഖരിച്ച് ഭൂഗർഭജലവിതാനം ഉയർത്തി അതിലൂടെ കിണർ, കുഴൽ കിണർ പോലുള്ള ജലസ്രോതസുകൾ ഉയർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാടിന്റെ മറ്റുഭാഗങ്ങളിലെ സ്ഥിതിയല്ല പുൽപ്പള്ളിയിലും മുള്ളൻകൊല്ലിയിലും. കാലാവസ്ഥാ വ്യതിയാനത്തിൻറെ തിക്തഫലം ഏറ്റവുമധികം അനുഭവപ്പെടുന്ന മേഖലയാണിവിടം. ഈ നില തുടർന്നാൽ കൃഷിയെ അവതാളത്തിലാകും. കുടിവെള്ളത്തിന് പെടാപ്പാടാകും. വേനൽമഴ കനിയുമെന്ന് മാത്രമാണ് പ്രതീക്ഷ.