World

നിജ്ജാർ വധത്തിൻ്റെ വീഡിയോ പുറത്ത്

Spread the love

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. കനേഡിയൻ മാധ്യമമായ സിബിസി ന്യൂസാണ് വീഡിയോ പുറത്തുവിട്ടത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾ പിന്നിടുമ്പോഴാണ് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

2020-ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂൺ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. നിജ്ജാറിന്റേത് ആസൂത്രിത കൊലപാതകമാണെന്നാണ് കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. സിബിഎസ് നെറ്റ്‌വർക്കിൻ്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെൻ്ററി പരമ്പരയായ ‘ദി ഫിഫ്ത്ത് എസ്റ്റേറ്റ്’-ൽ നിന്ന് സിബിഎസ് ന്യൂസിന് വീഡിയോ ലഭിക്കുകയായിരുന്നു.

ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കിൽ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് നിജ്ജാർ ഇറങ്ങിപ്പോകുന്നത് വീഡിയോയിൽ കാണാം. ഒരു വെളുത്ത സെഡാൻ അടുത്തുള്ള റോഡിലൂടെ പോകുന്നതും പിന്നീട് എക്സിറ്റിനടുത്തെത്തുമ്പോൾ കാർ നിജ്ജാറിൻ്റെ മുന്നിൽ വന്ന് ട്രക്ക് തടയുന്നതും വ്യക്തമാണ്. തുടർന്ന്, രണ്ട് പേർ ട്രക്കിലേക്ക് ഓടിക്കയറി നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇവർ പിന്നീട് സിൽവർ ടൊയോട്ട കാമ്രി കാറിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

നിജ്ജാറിനു നേരെ ആറുപേർ 50 തവണ വെടിവച്ചു. 34 വെടിയുണ്ടകൾ നിജ്ജാറിന്റെ ശരീരത്തിൽ തുളച്ചുകയറി. നേരത്തേ വാഷിങ്ടൻ പോസ്റ്റ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ 90 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. കൊലപാതകത്തിൽ ഇന്ത്യ‌ക്കെതിരെ വിശ്വസീനയമായ തെളിവുണ്ടെന്നായിരുന്നു കനേഡിയന്‍ പാര്‍ലമെന്റിൽ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.