Kerala

അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം; കൈയോടെ പൊക്കി, ബോട്ടിലെ മീൻ വിറ്റ് പിഴയടച്ചു

Spread the love

കോഴിക്കോട്: അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് രണ്ടരലക്ഷം രൂപ പിഴയടപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ഓടെ ബേപ്പൂരിലനും കടലുണ്ടിക്കും ഇടയില്‍ തീരക്കടലില്‍ വെച്ചാണ് ബേപ്പൂര്‍ കരയങ്ങാട്ട് ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള ‘അഹദ്’ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമായി ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പട്രോളിംഗ് നടത്തിയത്.

ബോട്ടിലുണ്ടായിരുന്ന മത്സ്യം ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ച് പൊതുലേലത്തില്‍ വില്‍ക്കുകയും ഇതില്‍ നിന്ന് ലഭിച്ച തുകയും പിഴത്തുകയും ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്ന നിയമവിരുദ്ധവും അശാസ്ത്രീയവുമായ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ കെ. ഷണ്‍മുഖന്‍ പറഞ്ഞു. ഫിഷറീസ് ഗാര്‍ഡ് കെ. അരുണ്‍, റെസ്‌ക്യൂ ഗാര്‍ഡുകളായ വിനേഷ്, രാജേഷ് എന്നിവരുള്‍പ്പെട്ട പെട്രോളിംഗ് സംഗമാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.