Kerala

കൽപ്പറ്റ മുൻ എം.എൽ.എയെ പ്രതികളെ രക്ഷിക്കാൻ പാർട്ടി നിയോഗിച്ചു, സിദ്ധാർദ്ധൻ്റെ മാതാപിതാക്കളെ എന്ത് കൊണ്ട് മുഖ്യമന്ത്രി കാണുന്നില്ല?; കെ. സുരേന്ദ്രൻ

Spread the love

ഇതുവരെ കണ്ടിട്ടില്ലാത്ത അരാജകത്വത്തിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും ഹോസ്റ്റലുകളും കോളജുകളും നീചമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിദ്ധാർത്ഥന്റെ കൊലപാതകം ആസൂത്രിതമാണ്, യാദൃശ്ചികമായി ഉണ്ടായ ആൾക്കൂട്ട ആക്രമണം അല്ല. കൽപ്പറ്റ മുൻ എം എൽ എയെ പ്രതികളെ രക്ഷിക്കാൻ പാർട്ടി നിയോഗിച്ചു. ഇതിലൊന്നും മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്ത് കൊണ്ട്?. സിദ്ധാർദ്ധിൻ്റെ മാതാപിതാക്കളെ എന്ത് കൊണ്ട് മുഖ്യമന്ത്രി കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന് മനസാക്ഷി ഇല്ലേ. ഉന്നത വിദ്യാഭ്യാസ മേഖലയെ ഇത് പോലെ തകർത്ത കാലം മുമ്പെങ്ങും ഉണ്ടായിട്ടില്ല. പിണറായി വിജയന് നീചമായ മനസാണ്. എസ് എഫ് ഐ മനുഷ്യത്വരഹിതമായ നടപടി ഇപ്പോഴും തുടരുകയാണ്. സിദ്ധാർത്ഥിൻ്റെത് കൊലപാതകമെന്ന് ഡീൻ അറിയാമായിരുന്നു. എന്നിട്ടും ആത്മഹത്യയാക്കി മാറ്റാൻ ബോധപൂർവ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോളജ് അധികൃതർ, എസ് എഫ് ഐ നേതാക്കൾ തുടങ്ങിയവരെ പ്രതി ചേർക്കണം. പൊലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥയുടെ മകളെ കൊണ്ടാണ് പരാതി നൽകിച്ചത്. വെൽ പ്ലാൻഡ് മർഡർ ആണിത്. ദുർബല വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകക്കുറ്റം ചേർത്തിട്ടില്ല. പാർട്ടി പരസ്യമായി ഇടപെടുക കൂടി ചെയ്തു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അസ്വാരസ്യങ്ങൾക്ക് അടിസ്ഥാനമില്ല. എല്ലാ മണ്ഡലങ്ങളിലും പരിശോധന നടത്തിയ ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എന്തെങ്കിലും വിളിച്ച് പറയുന്നവൻ കർശനമായ അച്ചടക്കനടപടി നേരിടേണ്ടി വരും. വാക്കുകൾ ഉപയോഗിക്കുമ്പോൾ രാഷ്ട്രീയ നേതൃത്വം മിതത്വം പാലിക്കണം. അനിൽ ആൻ്റണി മികച്ച സ്ഥാനാത്ഥിയാണ്. കേരളത്തിൽ അനിൽ ആൻ്റണിയെ എല്ലാവർക്കും അറിയാം. പത്തനംതിട്ടയിൽ അദ്ദേഹം ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.