Kerala

‘അറസ്റ്റ് നിയമവിരുദ്ധം, സമൂഹം ആദരിക്കുന്ന ഒരാൾ’; ഷിഹാബുദ്ദീനെ ന്യായീകരിച്ച് അക്യുപങ്‌ചർ സംഘടന

Spread the love

തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്‌ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ ന്യായീകരിച്ച് സംഘടന. ഷിഹാബുദ്ദീൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ അക്യുപങ്‌ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ. സമൂഹം ആദരിക്കുന്ന ഒരാളാണ് ഷിഹാബുദ്ദീനെന്നും ഉടൻ വിട്ടയക്കണമെന്നും ഐഎപിഎ ആവശ്യപ്പെട്ടു.

ഇന്ത്യൻ സർക്കാരും കേരള സർക്കാരും അക്യുപങ്ചർ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അക്യുപങ്ചർ പ്രസവം എന്നൊന്നില്ല. രോഗത്തിന് മാത്രമാണ് അക്യുപങ്‌ചർ ചികിത്സയുള്ളത്. ഷിഹാബുദിൻ്റെ പേര് എഫ്ഐആറിൽ പോലുമില്ല. ഷിഹാബുദ്ദീൻ മുമ്പ് അധ്യാപകനായിരുന്നു. അധ്യാപനം ഉപേക്ഷിച്ചാണ് അക്യുപങ്ചർ ചികിത്സയിലേക്ക് ഇറങ്ങിയത്. സമൂഹം ആദരിക്കുന്ന വ്യക്തിയാണ് ഷിഹാബുദ്ദീനെന്നും ഐഎപിഎ.

ഷെമീറയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ ഷിഹാബുദ്ദീന്റെ പങ്ക് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഷെമീറയ്‌ക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് ഇയാൾ തടഞ്ഞെന്ന ഭർത്താവ് നയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അക്യുപങ്ചറിസ്റ്റിൻ്റെ അറസ്റ്റ്. ഇതിന് പിന്നാലെയാണ് ഷിഹാബുദ്ദീനെ ന്യായീകരിച്ച് ഐഎപിഎ രംഗത്തെത്തിയത്.