National

ഉന്നത ഉദ്യോഗസ്ഥന് യഥാർത്ഥ വരുമാനം ശമ്പളത്തിന്റെ 119 ഇരട്ടി; വിരമിച്ച ശേഷം പണം വരാനുള്ള വഴി നേരത്തെയുണ്ടാക്കി

Spread the love

ന്യൂഡൽഹി: സർക്കാറിൽ ഉന്നത പദവികൾ വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ വരുമാനം ശമ്പളത്തിന്റെ 119 ഇരട്ടി. റിട്ടയർമെന്റിന് ശേഷം പണം വരാനുള്ള വഴികളൊക്കെ ജോലിയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ശരിയാക്കി വെച്ചിരുന്നു എന്നാണ് വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ പുറത്തുവന്നത്. അഴിമതി ആരോപണങ്ങള്‍ ഉയർന്നതോടെ എഫ്ഐആർ രജിസ്റ്റ‍ർ ചെയ്ത് മുന്നോട്ട് പോവുകയാണ് അന്വേഷണ സംഘം
ബിഹാർ കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രമേശ് അഭിഷേകിനെതിരെയാണ് ഇ.ഡിയും സിബിഐയും ഉൾപ്പെടെ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. സ‍ർക്കാറിൽ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് വകുപ്പിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഔദ്യോഗിക ഇടപാടുകൾക്കായി തന്റെ ഓഫീസിനെ സമീപിച്ചിരുന്ന ഒരു ഡസനിലധികം കമ്പനികളിൽ നിന്നാണ് കോടിക്കണക്കിന് രൂപ അദ്ദേഹത്തിന് വിരമിച്ചതിന് ശേഷം ലഭിച്ചത്. കൺസ‌ൾട്ടിങ് ഫീസ് ഇനത്തിലാണ് പണം വാങ്ങിയതെന്ന് അദ്ദേഹം വാദിക്കുന്നുണ്ടെങ്കിലും അറിയപ്പെടുന്ന മാർഗങ്ങളിലൂടെയുള്ള വരുമാനത്തേക്കാൾ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ഏജൻസികൾ. നേരത്തെ സർക്കാറിന്റെ ഫോർവേഡ് മാർക്കറ്റ് കമ്മീഷൻ ചെയർമാനായിരുന്നപ്പോൾ ഔദ്യോഗിക ഇടപാടുകൾ നടത്തിയ കമ്പനികളിൽ നിന്നും വിരമിച്ച ശേഷം പണം ലഭിച്ചതായി സിബിഐ പറയുന്നു.

വിരമിക്കുന്ന സമയത്ത് രമേശ് അഭിഷേക് അവസാനമായി വാങ്ങിയ മാസ ശമ്പളം 2.26 ലക്ഷം രൂപയായിരുന്നു. എന്നാൽ സംസ്ഥാനത്തെ ലോക്പാലിന് മുന്നിൽ അദ്ദേഹം നൽകിയ സത്യവാങ്മൂലം അനുസരിച്ച് റിട്ടയർമെന്റ് കഴിഞ്ഞുള്ള 15 മാസം കൊണ്ട് 2.7 കോടിയുടെ വരുമാനം തനിക്ക് ലഭിച്ചതായി സമ്മതിക്കുന്നു. സ‍ർക്കാർ ശമ്പളത്തിന്റെ 119 ഇരട്ടി വരുന്ന ഈ തുക കൺസൾട്ടൻസി ഫീസാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. എന്നാൽ വിവിധ പദവികളിൽ ജോലി ചെയ്യവെ പതിനാറോളം കമ്പനികള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നു അതിന് ലഭിച്ച പ്രതിഫലമാണ് ഈ തുകയെന്നുമാണ് അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. കുടുംബാംഗങ്ങളുടെ പേരിലുള്ള വസ്തുവകകളിലും പെട്ടെന്ന് വലിയ വർദ്ധനവുണ്ടായാതായി എഫ്ഐആ‍ർ വിശദീകരിക്കുന്നു. ഇ.ഡിയും സിബിഐയും വിവിധ മേഖലകളിലായി നിലവിൽ വിശദമായ അന്വേഷണത്തിലാണ്.