Kerala

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്സാലോജികിനെതിരായ ആരോപണം’; പിന്നിൽ ഗൂഢാലോചനയും തിരക്കഥയുമെന്ന് എംവി ഗോവിന്ദൻ

Spread the love

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്സാലോജികിനെതിരായ ആരോപണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിന്നിൽ ഗൂഢാലോചനയും തിരക്കഥയുമുണ്ട്. മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനാണ് ശ്രമം. പല തവണ ചർച്ച ചെയ്തതാണ് ഇത്. ഡൽഹി സമരം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ആകർഷിച്ചു. കോൺഗ്രസിൻ്റെ പാപ്പരത്തം തുറന്നു കാട്ടാനായി എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യമാണ് ഇത്. മുഖ്യമന്ത്രിയിലേക്ക് ഇത് എത്തിക്കാൻ ബിജെപി ശ്രമം നടത്തുന്നു. ഹൈക്കോടതിയിൽ അന്വേഷണം സംബന്ധിച്ച കേസ് നടക്കുകയാണ്. ഇതിനിടയിലാണ് ഷോൺ ജോർജിൻ്റെ പരാതി. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇവർ ബിജെപിയിൽ ചേർന്ന ദിവസമാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണം പ്രഖാപിക്കുന്നത്. വാർത്ത സൃഷ്ടിക്കാനുള്ള രാഷ്ട്രീയമായ ശ്രമമാണിത്. ഇതിന് പിന്നിൽ ഗൂഢാലോചനയും തിരക്കഥയും ഉണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത് കൂടും. ഇനിയും കഥകളുണ്ടാകും. ഇതിനെ നേരിട്ട് മുന്നോട്ട് പോകും. കെ.എസ്.ഐ.ഡി.സിക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലെ പ്രവർത്തനം സർക്കാരിന് അറിയേണ്ടതില്ല.

തെരഞ്ഞെടുപ്പ് അജണ്ടയായാണ് യുഡിഎഫും ബിജെപിയും കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ ഉൾഭയം കൊണ്ടാണ് കോൺഗ്രസ് നേതാക്കളെ ബി ജെ പി കാലുമാറ്റുന്നത്. ഈ സാഹചര്യത്തിലാണ് എൻ.കെ.പ്രേമചന്ദ്രൻ്റെ വിരുന്ന്. മുഖ്യമന്ത്രി ക്രിസ്മസ് വരുന്നിന് വിളിച്ചപ്പോൾ പ്രതിപക്ഷം ബഹിഷ്കരിച്ചു. ഇത് ഏത് സംസ്കാരത്തിൻ്റെ അടിസ്ഥാനത്തിലാണ്? കെ.സി ഒഴിച്ചുള്ള അഖിലേന്ത്യാ നേതൃത്വത്തിൻ്റെ നിലപാട് എന്താണ്?

വിദേശ സർവകലാശാല പരിശോധിക്കാമെന്നാണ് ബജറ്റിൽ പറഞ്ഞത്. സ്വകാര്യ നിക്ഷേപം പണ്ടു മുതൽ ഉള്ളതാണ്. സ്വകാര്യ മേഖലയെ വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കണം. രാജീവ് ഗാന്ധിയാണ് ന്യൂ എജ്യുക്കേഷൻ പോളിസി കൊണ്ടുവന്നത്. ഇതു തന്നെയാണ് ഇപ്പോഴത്തെ നാഷണൽ എജ്യുക്കേഷൻ പോളിസി. വിദേശ സർവകലാശാലയിൽ തുറന്ന ചർച്ച നടക്കണം. പൊതു വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. തുല്യത ഉണ്ടാക്കണം. സുതാര്യത വേണം. ഈ ഘടകങ്ങൾ വച്ചു കൊണ്ട് പരിശോധിക്കാമെന്നാണ് ബജറ്റിൽ പറഞ്ഞത്. എല്ലാം സ്വകാര്യമേഖലയിൽ മതിയെന്ന നിലപാടിന് എതിരാണ്.

വിദേശ സർവകലാശാലയ്ക്ക് സി.പി.ഐ.എം എതിരാണ്. വിശദമായ ചർച്ചയാണ് വേണ്ടത്. ഗവൺമെൻ്റ് എന്ന രീതിയിൽ ചർച്ച ചെയ്യേണ്ടി വരും. കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട പല ഫണ്ടുകളും നഷ്ടപ്പെടുന്നു. സി.പി.ഐ.എം മുദ്രാവാക്യം ഇടതുമുന്നണിക്ക് നടപ്പാക്കാനാകുന്നതല്ല. പരിമിതിയുണ്ട്. ഈ പരിമിതിയിൽ നിന്നുകൊണ്ട് സർക്കാരിന് എന്തു ചെയ്യാനാകും എന്നതാണ് പരിശോധിക്കുന്നത്. സി.പി.എം സ്ഥാനാർത്ഥികൾ ഈ മാസം അവസാനത്തോടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.