National

നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല: കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി

Spread the love

മുംബൈ: നന്നായി ജോലി ചെയ്യുന്നയാൾക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ലെന്നും എന്നാൽ മോശം പ്രവൃത്തി ചെയ്യുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. അവസരവാദ രാഷ്ട്രീയക്കാർ ഭരിക്കുന്ന പാർട്ടിയുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും പ്രത്യയശാസ്ത്രത്തിലെ ഇത്തരം അപചയം ജനാധിപത്യത്തിന് നല്ലതല്ലെന്നും പറഞ്ഞു. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുടെ എണ്ണം ക്രമേണ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റംഗങ്ങളുടെ മാതൃകാപരമായ സംഭാവനകൾക്കുള്ള പുരസ്‌കാരങ്ങൾ നൽകുന്നതിനായി ലോക്‌മത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംവാദങ്ങളിലും ചർച്ചകളിലും അഭിപ്രായ വ്യത്യാസങ്ങളല്ല ഞങ്ങളുടെ പ്രശ്നം, ആശയങ്ങളുടെ അഭാവമാണ്. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുണ്ട്, എന്നാൽ അത്തരക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. പ്രത്യയശാസ്ത്രത്തിൽ സംഭവിക്കുന്ന അപചയം ജനാധിപത്യത്തിന് നല്ലതല്ല. വലതുപക്ഷമോ ഇടതുപക്ഷമോ അല്ല, അവർ അറിയപ്പെടുന്ന അവസരവാദികളാണ്. ചിലർ ഭരണകക്ഷിയുമായി ബന്ധം നിലനിർത്താൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവാണെന്നും ഗഡ്കരി പറഞ്ഞു. രാഷ്ട്രീയക്കാർ വരുകയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും മണ്ഡലങ്ങളിൽ ജനങ്ങൾക്ക് വേണ്ടി അവർ ചെയ്ത പ്രവർത്തനങ്ങളാണ് ആത്യന്തികമായി പ്രാധാന്യമർഹിക്കുന്നത്. പബ്ലിസിറ്റിയും ജനപ്രീതിയും ആവശ്യമാണ്, എന്നാൽ അവർ പാർലമെൻ്റിൽ എന്ത് സംസാരിക്കുന്നു എന്നതിനേക്കാൾ പ്രധാനം അതാത് മണ്ഡലങ്ങളിലെ ജനങ്ങൾക്ക് വേണ്ടി അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണെന്നും പറഞ്ഞു.

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിൻ്റെ വാക്ചാതുര്യത്തെ പ്രശംസിച്ച ഗഡ്കരി, മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിൻ്റെ പെരുമാറ്റം, ലാളിത്യം, വ്യക്തിത്വം എന്നിവയിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും അടൽ ബിഹാരി വാജ്‌പേയിക്ക് ശേഷം എന്നെ വളരെയധികം ആകർഷിച്ച വ്യക്തി ജോർജ് ഫെർണാണ്ടസാണെന്നും പറഞ്ഞു. അടുത്തിടെ മരണാനന്തര ബഹുമതിയായി ഭാരതരത്‌നം ലഭിച്ച ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിനെയും അദ്ദേഹം പ്രശംസിച്ചു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹംഒരു ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. അത്തരക്കാരിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സസ്‌പെൻഡ് ചെയ്ത ലോക്‌സഭാ എംപി ഡാനിഷ് അലി, സിപിഐ എമ്മിൻ്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവർ മികച്ച നവാഗത പാർലമെൻ്റേറിയനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ബി.ജെ.പി എം.പി മേനക ഗാന്ധിക്കും സമാജ്‌വാദി പാർട്ടി എം.പി രാം ഗോപാൽ യാദവിനും ചടങ്ങിൽ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡുകൾ സമ്മാനിച്ചു. ഈ വർഷത്തെ മികച്ച വനിതാ പാർലമെൻ്റേറിയനുള്ള അവാർഡ് അകാലിദൾ എംപി ഹർഷിമ്രത് കൗറിനും ബിജെപി എംപി സരോജ് പാണ്ഡെയ്ക്കും ലഭിച്ചു.