പകല്‍വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണം: പി സതീദേവി
പകൽ വീടുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. അമ്മമാരെ സംരക്ഷിക്കാൻ തയ്യാറാകാത്ത മക്കളുടെ എണ്ണം വർധിക്കുന്നു. ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്ക് പകൽ വീടുകളുടെ പ്രവർത്തനം ആശ്വാസമാണെന്നും പി സതിദേവ്. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ.
ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന പശ്ചാത്തലത്തിലാണ്. ഇത് തടയാൻ വിവാഹപൂര്‍വ കൗണ്‍സിലിംഗ് വ്യാപകമാക്കണം. വിവാഹ രജിസ്‌ട്രേഷന്റെ സമയത്ത് കൗണ്‍സിലിംഗിന് വിധേയരായിരുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന ഇതിന് സഹായകമാകുമെന്നും പി സതീദേവി പറഞ്ഞു.
കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കെ പലരും കമ്മിഷനെ സമീപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികളും ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുന്നുണ്ട്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാരെ സുദീര്‍ഘമായ കാലയളവില്‍ ജോലി ചെയ്തതിനു ശേഷം യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചു വിടുന്നതു സംബന്ധിച്ച പരാതികളും കമ്മിഷനു മുന്‍പാകെ പരിഗണനയ്ക്ക് എത്തി.
അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപികമാരുടേത് ഉള്‍പ്പെടെ 11 മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. ലോട്ടറി, മത്സ്യവില്‍പ്പന ഉള്‍പ്പെടെ എട്ട് മേഖലകളിലെ ഹിയറിംഗ് പൂര്‍ത്തിയായതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.