Wednesday, March 25, 2026
Latest:
World

ചോരക്കളമായ ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ഹമാസും ഇസ്രയേലും തമ്മിൽ ധാരണ; അവശ്യ സാധനങ്ങൾ കയറ്റിവിടും

Spread the love

ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഇസ്രയേൽ ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കൂടുതൽ അവശ്യ സാധനങ്ങൾ ഗാസയിലേക്ക് കടത്തിവിടാൻ ധാരണയായി. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രിഹകൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ.

ഇസ്രയേലി ബന്ദികൾക്കുള്ള മരുന്നുകളും ഇങ്ങനെയെത്തിക്കും. ഇപ്പോഴും 132 ഇസ്രയേലികൾ ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 24,000ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 85 ശതമാനം ഗാസ നിവാസുകൾക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നാണ് പലസ്തീന്റെ കണക്ക്.

ഒക്ടോബർ ഏഴിന് ഇസ്രയേലിന്റെ അതിർത്തി കടന്ന് ഹമാസ് 240 ലേറെ പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ 132 പേരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇരു പക്ഷത്തെയും ആക്രമണം നൂറ് ദിവസം പിന്നിട്ടപ്പോഴേക്കും ഗാസയിൽ മാത്രം 24000 പേ‍ര്‍ കൊല്ലപ്പെടുകയും 60000 ത്തിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലുമേറെപ്പേര്‍ ഗാസ വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.