National

‘ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വിഐപി പ്രവേശനം’: അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Spread the love

അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നു എന്ന മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രത്തിൽ വിഐപി പ്രവേശനം നൽകാമെന്ന് വാഗ്ധാനം നൽകിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു എന്നാണ് പൊലീസ് മുന്നറിയിപ്പ്. ഈ മാസം 22ന് പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെയാണ് ഭക്തരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പ് നടക്കുന്നത്.

‘രാമജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്ന പേരിൽ ആപ്പ് വികസിപ്പിച്ചാണ് തട്ടിപ്പ്. ആപ്പ് വഴി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ വിഐപി പ്രവേശനം ഉറപ്പുനൽകുന്നുണ്ട്. ആപ്പിൻ്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഛത്തീസ്ഗഡ് പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. രാമക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിൻ്റേതല്ല ഈ ആപ്പെന്നും ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം വിരാട് കോലിയും ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമ്മയും അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള അക്ഷതം സ്വീകരിച്ചു . സച്ചിന് ഈ മാസം 13നും ധോണിക്ക് 15നുമാണ് ക്ഷണം ലഭിച്ചത്. ഒരുവരും അക്ഷതവും ക്ഷണക്കത്തും സ്വീകരിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങൾക്കൊപ്പം വിവിധ കായികതാരങ്ങൾക്കും രജനികാന്ത് അടക്കം അഭിനേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ മാസം 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്.

അയോധ്യ രാമക്ഷേത്രം രാഷ്ട്രീയവത്ക്കരിച്ചുവെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ചടങ്ങിൽ നാല് ശങ്കരാചാര്യന്മാരിൽ ആരും പങ്കെടുക്കില്ലെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു. മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് പ്രാണപ്രതിഷ്ഠ നടത്തുന്നത് ധർമ്മശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് ശങ്കരാചാര്യ സ്വാമികളുടെ വാദം. താൻ മോദി വിരുദ്ധനല്ല. എന്നാൽ രാമക്ഷേത്ര നിർമ്മാണവും പ്രാണപ്രതിഷ്ഠയെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളും ക്ഷേത്രത്തെ രാഷ്ട്രീയവൽക്കരിച്ചു. പുരിയിലെ ശങ്കരാചാര്യരുടെ അഭിപ്രായങ്ങളോട് താൻ പൂർണമായും യോജിക്കുന്നു. ‘രാഷ്ട്രീയക്കാർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. മതപരവും ആത്മീയവുമായ മേഖലകളിലെ നിയമങ്ങളും നിയന്ത്രണങ്ങളും അവർ പാലിക്കണം. രാഷ്ട്രീയക്കാർ എല്ലാ മേഖലകളിലും ഇടപെടുന്നത് ഭ്രാന്താണ്…ദൈവത്തിനെതിരായ കലാപമാണ്.’ അവിമുക്തേശ്വരാനന്ദ് സരസ്വതി വ്യക്തമാക്കി.