National

ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ

Spread the love

രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തർ പ്രദേശിലെലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുക.

വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവർ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മികച്ച പരേഡ് സംഘത്തെ തെരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യൻ ആർമിയുടെ ഏഴ് കമാൻഡുകളിൽ ഒന്നാണ് സെൻട്രൽ കമാൻഡ്.

ലക്നൗവിലെ പരേഡ് ഗ്രൗണ്ടിൽ മേജർ ജനറൽ സലിൽ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്. 50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇൻഫെൻട്രി, ജാട്ട് റെജിമെന്റ്, ഗർവാൾ റൈഫിൾസ്, ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങളാണ് പരേഡിൽ പങ്കെടുക്കുക. സേനയുടെ വിവിധ റെജിമെന്റുകളിൽ നിന്നുള്ള ബാൻഡ് സംഘങ്ങളും പരേഡിന്റെ ഭാഗമാകും.