Tuesday, March 31, 2026
Latest:
Kerala

സർക്കാർ കണ്ടുകെട്ടുന്നത് തടയാൻ മിച്ചഭൂമി മറിച്ചു വിറ്റു’; മുൻ എംഎൽഎ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്

Spread the love

മിച്ചഭൂമി കേസിൽ സിപിഐഎം നേതാവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ ലാൻഡ് ബോർഡ് റിപ്പോർട്ട്. സർക്കാർ കണ്ടുകെട്ടേണ്ട മിച്ചഭൂമി വിറ്റതായി കണ്ടെത്തൽ. 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് വിറ്റ ഒരേക്കർ ഭൂമി ഭാര്യയുടെ പേരിൽ തിരിച്ചു വാങ്ങിയതായും ലാൻഡ് ബോർഡ് കണ്ടെത്തി.

ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു മുന്‍ എംഎല്‍എയുടെ നടപടി. പിതാവിൻ്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയത്തോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഈ ഭൂമി കൈമാറി. പിന്നീട് 2022 ൽ ഇതേ ഭൂമി ഭാര്യയുടെ പേരിൽ ജോർജ് എം തോമസ് തിരിച്ച് വാങ്ങുകയായിരുന്നു. ഇതേ ഭൂമിയിൽ പുതിയ വീട് നിർമിക്കുകയും ചെയ്തു.

ഈ ആരോപണം വന്നതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പരാതി വാസ്തവമാണെന്നും ആക്ഷേപ ഭൂമിയില്‍ ഇരുനില വീടിന്‍റെ നിര്‍മാണം നടക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ട്
ലാൻഡ് ബോർഡ് നല്‍കിയത്. സംഭവത്തിൽ വിജിലൻസും അന്വേഷണം ആരംഭിച്ചു. 16 ഏക്കറിൽ കൂടുതൽ മിച്ചഭൂമി ജോർജ് കൈവശം വെച്ചു എന്നായിരുന്നു പരാതി. പാർട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരിൽ ജോർജിനെ 2023ലാണ് സിപിഎം പാർട്ടിയിൽ നിന്നും വിവിധ സ്ഥാനങ്ങളിൽ നിന്നും നീക്കിയത്.