Kerala

ആലോചിക്കാതെ പ്രതികരിച്ച് അബദ്ധത്തിൽ ചാടാൻ മന്ത്രി സജി ചെറിയാന് പ്രത്യേക വരം: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Spread the love

ആലോചിക്കാതെ പ്രതികരിച്ച് അബദ്ധത്തിൽ ചാടാൻ സജി ചെറിയാന് പ്രത്യേക വരമുണ്ടെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭ ബിജെപി പക്ഷത്തെന്ന് വരുത്താൻ ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. മന്ത്രിയുടെ രാഷ്ട്രീയം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ വ്യഗ്രതപ്പെടേണ്ടതില്ല. മന്ത്രിയുടെ രാഷ്ട്രീയം സഭാ നേതൃത്വം പങ്കിടണമെന്ന വാദം ശരിയല്ല. മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചു. മണിപ്പൂർ വിഷയത്തിൽ കൃത്യവും വ്യക്തവുമായ നിലപാട് അറിയിച്ചിരുന്നു. വീഞ്ഞും, കേക്കും പ്രയോഗം തിരുത്തിയത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭകള്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാന്‍റെ പരാമർശംസംബന്ധിച്ച് മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമായി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്‍റെ പ്രകികരണം .മണിപ്പൂരിൽ കൂട്ടക്കൊല നടത്തിയിട്ട് തലോടിയിട്ട് എന്ത് കാര്യം. ബി ജെ പി ദേശീയ തലത്തിൽ സ്വീകരിക്കുന്നത് ന്യൂനപക്ഷ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

മുസ്ലിം സമുദായങ്ങള്‍ക്കെതിരെയും ആക്രമണം തുടര്‍ക്കഥയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ഇതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് ഉടനീളം മതേതരത്വത്തെയും ഭരണഘടനാ മൂല്യങ്ങളെയും നോക്കുകുത്തിയാക്കി ഹിന്ദുത്വവല്‍ക്കരണവും ന്യൂനപക്ഷവേട്ടയും വര്‍ഗീയതയും കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും ഭരണത്തില്‍ നടക്കുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്കെതിരെ നില്‍ക്കുകയാണ് ജനാധിപത്യ മതേതര ബോധ്യമുള്ളവര്‍ ചെയ്യേണ്ടതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.