Kerala

പാലാരിവട്ടത്ത് അര്‍ധരാത്രി അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍; നവകേരള സദസിന് ഇന്ന് അന്ത്യകൂദാശ നല്‍കുമെന്ന് കോണ്‍ഗ്രസ്

Spread the love

നവകേരള സദസിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനു പിന്നാലെ പാലാരിവട്ടത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ഏഴുമണിക്കൂറിലധികം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അര്‍ദ്ധരാത്രി ഒരു മണിക്ക് മജിസ്ട്രറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. നവകേരള സദസിന് ഇന്ന് അന്ത്യകൂദാശ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

തൃക്കാക്കരയിലെ മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ആയത്. സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കാന്‍ ആദ്യം പൊലീസ് മുതിര്‍ന്നെങ്കിലും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പിന്നീട് ജാമ്യം നിഷേധിച്ചതോടെ പ്രതിഷേധം ശക്തമായി. ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാരും ഡിസിസി അധ്യക്ഷനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യം പൊലീസ് അംഗീകരിക്കാതെ വന്നതോടെയാണ് നാടകീയ സംഭവങ്ങള്‍. കോണ്‍ഗ്രസിന്റെ അസാധാരണ സമരത്തിന് പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ സാക്ഷിയായി. ഒടുവില്‍ സമരസമ്മര്‍ദത്തിന് വഴങ്ങി അര്‍ദ്ധരാത്രി ഒരു മണിയോടെ പോലീസ് പ്രവര്‍ത്തകരുമായി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കെത്തി. ഒന്നരയോടെ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു.

പിണറായി വിജയന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. നവകേരള സദസ്സിന് ഇന്ന് അന്ത്യകൂദാശ നല്‍കുമെന്നായിരുന്നു ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ വാക്കുകള്‍. ജാമ്യം കിട്ടിയതോടെ പൊലീസിനെതിരെ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. കരിങ്കോടി പ്രതിഷേധം തുടരുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.