National

അരവിന്ദ് പനഗരിയ 16-ാം ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍

Spread the love

നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയയെ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി സർക്കാർ നിയമിച്ചു. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ കമ്മിഷന്റെ സെക്രട്ടറിയായിരിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, കമ്മീഷൻ അഞ്ച് വർഷ (2026-27 മുതൽ 2030-31 വരെ) കാലയളവിനുള്ള റിപ്പോർട്ട് 2025 ഒക്ടോബർ 31-നകം രാഷ്ട്രപതിക്ക് സമർപ്പിക്കും. കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ 16-ാം ധനകാര്യ കമ്മിഷന്റെ വ്യവസ്ഥകളും പരിഗണനാ വിഷയങ്ങളും അംഗീകരിച്ചിരുന്നു.

2015 ജനുവരി മുതൽ 2017 ഓഗസ്റ്റ് വരെ നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനായിരുന്നു അരവിന്ദ് പനഗരിയ. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റായ അരവിന്ദ് പനഗരിയ 1978 മുതൽ 2003 വരെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ പഠിപ്പിച്ചിരുന്നു. നിലവില്‍ കൊളംബിയ സര്‍വകലാശാലയില്‍(ന്യൂയോർക്ക്) പ്രൊഫസറായും പനഗരിയ സേവനം അനുഷ്ഠിക്കുന്നുണ്ട്. ലോകബാങ്ക്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) എന്നിവയിലും അദ്ദേഹം നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വിഭജനവും വരുമാന വർദ്ധന നടപടികളും നിർദ്ദേശിക്കുന്നതിനു പുറമേ, ദുരന്ത നിവാരണ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങളുടെ അവലോകനവും കമ്മീഷൻ നിര്‍വഹിക്കും. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷൻ. 2021- 22 മുതൽ 2025- 26 വരെയുള്ള അഞ്ച് വർഷ കാലയളവിൽ കേന്ദ്രത്തിന്റെ വിഭജിക്കാവുന്ന നികുതി വിഭാഗത്തിന്‍റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് എൻ കെ സിങ്ങിന്റെ കീഴിലുള്ള 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.