Kerala

ഞാൻ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കും’: പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതാപ് സിംഹ

Spread the love

പാർലമെന്റ് സുരക്ഷ വീഴ്ച കേസിൽ മൗനം വെടിഞ്ഞ് ബിജെപി എംപി പ്രതാപ് സിംഹ. താൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനം തീരുമാനിക്കും. അന്തിമ വിധികർത്താവ് ജനങ്ങളാണെന്നും, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ രണ്ട് പ്രതികൾക്ക് പാർലമെന്റ് പാസ് നൽകിയത് പ്രതാപ് സിംഹയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

‘പ്രതാപസിംഹ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ചൗമുണ്ടേശ്വരി ദേവിയും, മാ കാവേരിയും, കഴിഞ്ഞ 20 വർഷമായി എന്റെ ലേഖനങ്ങൾ ഇഷ്ടപ്പെടുന്ന പിന്തുണക്കാർ, കഴിഞ്ഞ ഒമ്പതര വർഷമായി ഞാൻ സേവിക്കുന്ന മൈസൂരിലെയും കുടകിലെയും ജനങ്ങൾ തീരുമാനിക്കും’- പ്രതാപ് സിംഹ പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം ഈ ചോദ്യത്തിന് മറുപടി നൽകും. അന്തിമ വിധികർത്താവ് ജനങ്ങളാണ്. അവരുടെ തീരുമാനം പരമോന്നതമായിരിക്കുമെന്നും ബിജെപി എംപി പറഞ്ഞു.

“ജനങ്ങളാണ് ആത്യന്തികമായി വിധി പറയേണ്ടത്. ഞാൻ രാജ്യസ്‌നേഹി ആണോ എന്ന് അവർ തീരുമാനിക്കും. അത് അവരുടെ തീരുമാനത്തിന് വിടുന്നു. അതല്ലാതെ എനിക്ക് ഒന്നും പറയാനില്ല”- “രാജ്യദ്രോഹി” പോസ്റ്ററുകളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. “എനിക്ക് വേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്, ഇതിൽ മറ്റൊന്നും പറയാനില്ല”- പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദിച്ചപ്പോൾ സിംഹ പറഞ്ഞു.