Kerala

‘ഇനിയും വെല്ലുവിളിക്കാൻ ആണ് വി ഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും’:മന്ത്രി വി ശിവൻകുട്ടി

Spread the love

ഇനിയും വെല്ലുവിളിക്കാൻ ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചിറയൻകീഴ് മണ്ഡലത്തിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ കലാപഭൂമിയാക്കാൻ വി ഡി സതീശൻ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ്‌ ഗുണ്ടകൾ അഴിഞ്ഞാടിയത് വി ഡി സതീശന്റെ ഒത്താശയോടെയാണ്.പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി വി ഡി സതീശൻ ആണ്.

സതീശൻ തരത്തിൽ കളിക്കണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വി ഡി സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാൻ ആകുമോ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.

കേരളത്തിലെ പ്രതിപക്ഷത്തിന്റേത് നിഷേധാത്മക സമീപനമാണ്. എല്ലാ വികസന പദ്ധതികൾക്കും എതിരാണ് അവർ. കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾ അടക്കം ചർച്ച ചെയ്യുന്ന നവകേരള സദസും പ്രതിപക്ഷം ബഹിഷ്കരിച്ചു.

ഐക്യ ജനാധിപത്യ മുന്നണി എന്നതിന് പകരം ബഹിഷ്കരണ മുന്നണി എന്നതാണ് നല്ലത്.നവകേരള സദസിന്റെ വിജയം കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.