Kerala

ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും, ബാനർ നീക്കം ചെയ്യൽ പൊലീസിന്റെ ഉത്തരവാദിത്വമല്ല; പിഎം ആർഷോ

Spread the love

കാലിക്കറ്റ് സർവകലാശാലയിലെ ബാനർ നീക്കം ചെയ്യൽ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. അത്തരം നീക്കങ്ങൾ അനുവദിക്കില്ല. ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവർണ്ണർ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാനറുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണുള്ളത്. ചോദ്യങ്ങളെ ചാൻസിലർ ഭയക്കുന്നുവെങ്കിൽ ഗവർണർക്ക് എന്തോ തകരാർ ഉണ്ട്.
ഗവർണർക്ക് നിലവാരം ഇടിയുകയാണ്. ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി തരുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചാൻസിലർക്ക് ബാധ്യതയുണ്ട്. രാജ്ഭവനിൽ ഇരിക്കുന്നത് കൊണ്ട് രാജാവ് ആണെന്ന് കരുതുന്നത് ശെരിയല്ല. ഗവർണർ തമാശ കഥാപാത്രം പോലെയായി മാറി. ആയിരക്കണക്കിന് പോലീസിന്റെ ഇടയിൽ നിന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നതെന്നും ഗവർണറെ ആക്രമിക്കുന്നത് അജണ്ടയല്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.

Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയെന്ന് സര്‍ക്കാര്‍

ഷട്ട് യുവർ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ലെന്നും, ഗവർണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പറയാത്തതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍ പദവിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഗവര്‍ണര്‍മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെന്നും അത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിന്റെ ബ്ലഡി ഹിസ്റ്ററി തനിക്കറിയാമെന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ല. കോളനി വിരുദ്ധ പോരാട്ടത്തില്‍ നിരവധിപേര്‍ രക്ഷസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷം?

കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയെ ആര്‍എസ്എസ് തെരഞ്ഞെടുപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സിലാക്കണം. അന്ന് വർഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത, ജനങ്ങൾക്ക് കാവൽ നിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേതെന്നും അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയനെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ചും യോജിപ്പിച്ചും നിറുത്തി മുന്നോട്ടുപോകാനാണ് കേരളസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
അത് വര്‍ഗീയ പാര്‍ട്ടിയായ ബിജെപിക്ക് ഇഷ്ടപ്പെടില്ല. അതിന്‍റെ ഭാഗമായി കേരളത്തോട് സാമ്പത്തിക ഉപരോധ സമാനമായ നിലപാട് സ്വീകരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.