Kerala

ഗവർണർക്കെതിരെ ഇന്നും പ്രതിഷേധത്തിന് സാധ്യത; കനത്ത സുരക്ഷ

Spread the love

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോഴിക്കോട് ഇന്നും എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത. കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ തുടരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങാണ് ഇന്ന് ഗവർണറുടെ ഏക പരിപാടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസ് മുതൽ കോഴിക്കോട് നഗരത്തിലെ വിവാഹ ചടങ്ങിൽ എത്തുന്നതുവരെയും തിരിച്ചുമുള്ള വഴിയിൽ ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച രാത്രി ഗവർണർ തിരുവനന്തപുരത്തേക്ക് മടങ്ങും. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴയിൽ എസ്എഫ്ഐ പ്രവർത്തകർ രാത്രി ദേശീയപാത ഉപരോധിച്ചു. ജനറൽ ആശുപത്രി ജങ്ഷനിൽ പ്രവർത്തകർ അരമണിക്കൂറോളം റോഡ് ഉപരോധിക്കുകയും ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൊലീസിന്റെ വന്‍ സുരക്ഷ വലയത്തിലാണ് ഗവര്‍ണര്‍ കരിപ്പൂരില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തിയത്. യാത്രക്കിടയില്‍ ഒരു പ്രതിഷേധവും ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായില്ല. എസ്‌ഐയുടെ പ്രതിഷേധത്തെ പരിഹസിച്ച ആരിഫ് മുഹമ്മദ് ഖാന്‍ താൻ ഒന്നിനെയും ഭയക്കുന്നില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി വാടകക്ക് എടുത്ത ക്രിമിനലുകളാണ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രി വരുന്നത് പരസ്പരം കൊല്ലുന്നവരുടെ നാട്ടില്‍ നിന്നെന്ന് പറഞ്ഞായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം.