Kerala

ഗവർണർ കീലേരി അച്ചുവായി മാറി, പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല; പിഎം ആർഷോ

Spread the love

ഗവർണർ കീലേരി അച്ചുവായി മാറിയെന്നും ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
പിഎം ആർഷോ. ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാഡമിക് കാര്യങ്ങൾ തടസ്സപെടുത്തിയാണ് ഗവർണർ സർവകലാശാലയിൽ താമസിക്കുന്നത്. സെനെറ്റിൽ യു ഡി എഫ് പ്രതിനിധികളെ നിയമിക്കാൻ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവർണർക്ക് ലിസ്റ്റ് നൽകിയത് ബിജെപി ഓഫീസ് വഴിയാണെന്നും പിഎം ആർഷോ ആരോപിച്ചു.

സ്വയം ധൈര്യശാലിയാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം സർവകലാശാലയുടെ നാല് ഗസ്റ്റ് ഹൗസുകൾ പൂർണമായി ഒഴിപ്പിക്കാൻ രാജ്ഭവനിൽ നിന്ന് നിർദേശം നൽകി. കനത്ത പൊലീസ് സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എത്ര ശക്തമായ പൊലീസ് സുരക്ഷയിലും കരുത്തുറ്റ സമരം ജനാധിപത്യപരമായി തുടരും. സമരത്തിലേക്ക് കടന്നുവന്ന് പ്രകോപനം സൃഷ്ടിക്കാനുള്ള ഗവർണറുടെ നീക്കത്തെ പക്വമായി കൈകാര്യം ചെയ്യും.

സർവകലാശാലകളെ കാവിവൽകരിക്കാനുള്ള സംഘ്പരിവാർ അജണ്ടക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ അപ്പക്കഷണം തിന്ന് മുട്ടിൽ ഇഴയുന്നവരായി യു.ഡി.എഫ് നേതാക്കൾ മാറി. കാലിക്കട്ട് സർവകലാശാലയുടെ സെനറ്റിലേക്ക് പ്രതിപക്ഷ നേതാവിൻറെ ഓഫീസിൽ നിന്ന് ബി.ജെ.പി ഓഫീസ് വഴി രണ്ടു പേരുടെ ലിസ്റ്റ് പോയിട്ടുണ്ട്. വി.സി നൽകിയ ലിസ്റ്റ് വെട്ടി പകരം അംഗങ്ങളെ ഉൾപ്പെടുത്തിയത് ഏത് കേന്ദ്രത്തിൽ നിന്ന് ലഭിച്ച ലിസ്റ്റിൻറെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത ഏഴ് യുഡി.എഫ് പ്രതിനിധികൾ ആർജവമുണ്ടെങ്കിൽ രാജിവെച്ച് മൗനം വെടിയണമെന്നും ആർഷോ ആവശ്യപ്പെട്ടു.