Sports

‘വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചു’; തർക്ക കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

Spread the love

ലെജൻഡ്‌സ് ലീഗ് മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ എസ്.ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിൽ വാക്പോര്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി ശ്രീശാന്ത് രംഗത്തെത്തി. തന്നെ വാതുവെപ്പുകാരനെന്ന് ഗംഭീർ പലവട്ടം വിളിച്ചുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ കാപിറ്റൽസും ഗുജറാത്ത് ജയന്റ്‌സും തമ്മിലെ മത്സരത്തിനിടെയാണ് രൂക്ഷമായ വാക്‌പോര് നടന്നത്. ഗുജറാത്ത് താരമായ ശ്രീശാന്തിന്റെ രണ്ടാം ഓവറിൽ ഗംഭീർ തുടർച്ചയായ സിക്‌സറും ബൗണ്ടറിയും നേടിയിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ആദ്യം ഗംഭീറാണ് തർക്കം തുടങ്ങിയതെന്നാണ് ശ്രീശാന്ത് വ്യക്തമാക്കുന്നത്.”നിങ്ങളെന്താണ് പറയുന്നതെന്ന് ഞാൻ ചോദിച്ചു. അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുമ്പോഴും അദ്ദേഹം ഇതെ വാക്കുകൾ ഉപയോഗിച്ചു”- ശ്രീശാന്ത് പറഞ്ഞു.

വിഷയം സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ ലോകം മുഴുവനും ശ്രദ്ധിക്കുമ്പോൾ പുഞ്ചിരിക്കൂ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. മത്സരത്തിന് പിന്നാലെ ശ്രീശാന്ത് പുറത്തുവിട്ട ആദ്യ വിഡിയോയിൽ തർക്കം വിശദീകരിക്കുന്നുണ്ടെങ്കിലും തന്നെ എന്താണ് വിളിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് വ്യക്തമാക്കാം എന്നാണ് ശ്രീശാന്ത് പറഞ്ഞിരുന്നത്. അതാണിപ്പോൾ ഇൻസ്റ്റഗ്രാം ലൈവിലൂടെ ശ്രീശാന്ത് വെളിപ്പെടുത്തിയത്. വാതുവെപ്പുകാരനെന്ന് വിളിക്കുകയും തെറി പറഞ്ഞുവെന്നും ശ്രീശാന്തും പറഞ്ഞു.