National

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു; എല്ലാവരും ആരോഗ്യവാന്മാരെന്ന് ദൗത്യസംഘത്തലവൻ ഭാസ്കർ ഖുൽബെ

Spread the love

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസങ്ങൾ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവർത്തനത്തിനും ഒടുവിലാണ് തൊഴിലാളികൾ പുറത്തേക്കിറങ്ങുന്നത്. പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവർത്തനം വിജയകരമായാണ് പൂർത്തിയാക്കിയത്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലെത്തിച്ച് ആരോ​ഗ്യനില പരിശോധിക്കുകയാണ്.

തൊഴിലാളികളെല്ലാം ആരോഗ്യവാന്മാരാണെന്നും 24 മണിക്കൂർ നിരീക്ഷിക്കുമെന്നും ദൗത്യസംഘത്തലവനും പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവമായ ഭാസ്കർ ഖുൽബെ വ്യക്തമാക്കി. ഉത്തരകാശി ദൗത്യ വിജയത്തിൽ ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. തുരങ്കത്തിൽ കുടുങ്ങിയവരുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനമാണ്. തൊഴിലാളികൾക്ക് എല്ലാ വിജയവും നല്ല ആരോഗ്യവും നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമെന്നത് വലിയ സംതൃപ്തി നൽകുന്നതാണ്.

വെല്ലുവിളി നിറഞ്ഞ സമയത്ത് ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും വിലമതിക്കാനാവാത്തത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിവാദ്യം. രക്ഷാപ്രവർത്തകരുടെ ധീരതയും നിശ്ചയദാർഢ്യവും തൊഴിലാളികൾക്ക് പുതുജീവൻ നൽകി. ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും മാനവികതയുടെയും ടീം വർക്കിന്റെയും മഹത്തായ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിആർഎഫിന്റെ റാറ്റ് ഹോൾ മൈനിംഗ് ടീമുകളാണ് തൊഴിലാളികളെ പുറത്തെടുത്തത്. ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ച് ഒരു മണിക്കൂറിനുള്ളിലാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.