Kerala

അൽഫാമോ ഷവർമ്മയോ അല്ല, ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത് ചട്നിയിൽ നിന്നെന്ന് സൂചന; പരിശോധന

Spread the love

കൊച്ചി: എറണാംകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത് ചട്നിയിൽ നിന്നെന്ന് സൂചന. ആശുപത്രിയിൽ ചികിത്സയിലുള്ള ആർടിഒ അനന്തകൃഷ്ണനെ തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്ന് മാറ്റി. നിലവിൽ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, ഭക്ഷ്യവിഷബാധയേറ്റത് ചട്നിയിൽ നിന്നാണെന്ന സംശയത്തിലാണ് ആശുപത്രി അധികൃതർ. നേരത്തേയും ഈ ഹോട്ടലിൽ നിന്ന് ചിലയാളുകൾക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന സാഹചര്യത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.

ഇന്നലെയാണ് എറണാകുളം ആർടിഒയും മകനും എറണാംകുളത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. എന്നാൽ മകന് ഭക്ഷ്യവിഷബാധയില്ലെന്നാണ് വിവരം. ഭക്ഷ്യവിഷബാധയെ തുടർന്ന് ആർടിഒ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോ​ഗ്യാവസ്ഥ ​ഗുരുതരമായിരുന്നെങ്കിലും നിലവിൽ മെച്ചപ്പെട്ട സ്ഥിതിയിലാണ്. ആർടിഒ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടൽ നഗരസഭ അടപ്പിച്ചു. ഹോട്ടൽ ആര്യാസ് ആണ്‌ പൂട്ടിച്ചത്.

എറണാംകുളത്ത് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഒക്ടോബർ 25 നാണ് മരണപ്പെട്ടത്. കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുൽ കഴിഞ്ഞ ആഴ്ച ഷവർമ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ രാഹുലെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാൽ രാഹുൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നരഹത്യക്കാണ് കേസ് ചുമത്തിയത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ ‘പരാതിയിൽ ഉണ്ടായിരുന്നത്.