Kerala

‘എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയം’: പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ കാലാ കാലമായി സ്വീകരിച്ച നിലപാട് മോദി സർക്കാർ സ്വീകരിക്കണം. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്റെത്. ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും പലസ്തീൻ ഐക്യദാർഢ്യറാലിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ഹിറ്റ്ലറുടെ നയത്തെ ലോകമാകെ തള്ളിപ്പറഞ്ഞു. ഹിറ്റ്ലറുടെ ആക്രമണത്തെ ഇന്ത്യയിൽ ന്യായീകരിച്ച ഒരു കൂട്ടർ ഉണ്ടായിരുന്നു. ഹിറ്റ്ലറുടെ നിലപാട് മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാൻ പര്യാപ്തമെന്ന നിലപാട് ആർഎസ്എസ് സ്വീകരിച്ചു. ഹിറ്റ്ലർ പറഞ്ഞത് അതേപടി ആർഎസ്എസ് പകർത്തുകയാണ്. ഭാരതത്തിന്റെ വേദേതിഹാസങ്ങളിൽ നിന്നല്ല ഉന്മൂലനം പകർത്തിയത്. നാസിസം ചെയ്തത് അതേപോലെ പകർത്തും എന്ന് ആർഎസ്എസ് പ്രഖ്യാപിച്ചു. ആർഎസ്എസ് ന്റെ അടിസ്ഥാനപരമായ നിലപാടാണിത്. രാജ്യത്തിന്റെ നിലപാട് ഇതായിരുന്നില്ല. ആർഎസ്എസ് നിലപാട് രാജ്യം തള്ളിയിരുന്നു. നിസ്സഹായരായ പലസ്തീൻ ജനതയ്ക്കെതിരെ ഭീകരമായ അക്രമം ഇസ്രായേൽ അഴിച്ചു വിടുകയാണ്. ഭക്ഷണവും മരുന്നും എത്തിക്കാൻ അമേരിക്കയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. ചേരി ചേരാ നയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധ നിലപാടായിരുന്നു. നെഹ്റു മുതൽ നല്ലൊരു കാലം വരെ രാജ്യം പിന്തുടർന്നു. അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പലസ്തീനെ അനുകൂലിച്ചു.

ഇസ്രായേലിനെ തുറന്നെതിർക്കുകയും ചെയ്തു. അതിൽ മാറ്റം വരുത്തിയത് നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ്. ഈ മാറ്റം സാമാജ്യത്വത്തിൻ്റെ സമ്മർദങ്ങൾക്ക് വഴങ്ങിയായിരുന്നു. പലസ്തീനെ തള്ളാതെ ഇസ്രായേലിനെ അംഗീകരിക്കുകയായിരുന്നു. മെല്ലെ മെല്ലെ സാമ്രാജ്യത്വ അനുകൂല നിലപാട് മാറി. ഇടതുപക്ഷമല്ലാതെ രാജ്യതലസ്ഥാനത്ത് വേറെ ആര് പ്രതിഷേധം നടത്തി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അനങ്ങിയില്ല. പ്രകടനം നടത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. ഒരേസമയം രണ്ടിടത്തും നിൽക്കാൻ കഴിയുമോ.വ്യക്തമായ നിലപാട് വേണം. ഇസ്രായേൽ ചെയ്യുന്ന ക്രൂരതകളെ തള്ളിപ്പറയണം. നെഹ്രുവിന്റെ അനുയായികൾക്ക് വ്യക്തതയില്ലെന്നും നമുക്ക് ഒരു നിലപാട് മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് റാലിയിൽ ക്ഷണിച്ചാൽ പോകുമെന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് പറഞ്ഞിരുന്നു. അപ്പോൾ സിപിഐഎം നിലപാട് വ്യക്തമാക്കുകയായിരുന്നു. പ്രത്യേക വ്യാമോഹത്തോടെയല്ല അവരെ ക്ഷണിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.