Gulf

​ഗസ്സയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്- ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം; 57 രാജ്യങ്ങൾ പ്രമേയം പാസാക്കി

Spread the love

ഗസ്സയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്- ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് 57 രാജ്യങ്ങൾ പ്രമേയം പാസാക്കി. ​ഗസ്സയിലെ ആശുപത്രികൾ ഉൾപ്പെടെ ആക്രമിക്കുന്നത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ലെന്ന് അറബ് രാജ്യങ്ങൾ പ്രമേയത്തിലൂടെ വിമർശിച്ചു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് ​ഗസ്സയിലെ അക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്.

തുർക്കി പ്രസിഡന്റ് തയ്യിബ് എൻദൊ​ഗൻ, ഖത്തറിന്റെ എമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. പലസ്തീനിലെ നമ്മുടെ സഹോദരന്മാർക്കെതിരായ നിഷ്ഠൂരമായ ആക്രമണത്തെ ശക്തമായിഅപലപിക്കുന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തുന്നത്. ഗസ്സയിലെ ആശുപത്രികൾക്കെതിരെ ഉൾപ്പെടെ നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര സമൂഹത്തിന്റേയും സുരക്ഷാകൗൺസിലിന്റേയും പരാജയമാണ് ഗസ്സയിലെ മാനുഷിക ദുരന്തങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണ അറബ് ഇസ്ലാമിക് സംയുക്ത ഉച്ചകോടിയാണ് റിയാദില്‍ നടന്നത്. അറബ് ലീഗുമായും, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനുമായും കൂടിയാലോച്ചിച്ചാണ് സൗദി ഉച്ചകോടിക്ക് വേദിയൊരുക്കിയത്. നേരത്തെ പ്രഖ്യാപിച്ച വെവ്വേറെ ഉച്ചകോടിക്ക് പകരമാണ് സംയുക്ത ഉച്ചകോടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അതേസമയം ഗസ്സയിലെ അൽ‌ ഷിഫ ആശുപത്രി ആക്രമിച്ചെന്ന വാർത്തകൾ ഇസ്രയേൽ നിഷേധിച്ചിട്ടുണ്ട്.