Kerala

‘ചടങ്ങിന് ഭദ്രദീപം കൊളുത്തുക തിരുവിതാംകൂര്‍ രാജ്ഞിമാര്‍’; വിവാദമായി തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക നോട്ടീസ്

Spread the love

ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് വിവാദത്തില്‍. രാജകുടുംബത്തിലെ പ്രതിനിധികളെ രാജ്ഞിമാരെന്ന് വിശേഷിപ്പിക്കുന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിപാടിയുടെ നോട്ടീസ് എന്നും വിമര്‍ശനമുണ്ട്.

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഭാഗമായുള്ള ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് തിരവിതാംകൂര്‍ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണെന്നാണ് വിമര്‍ശനം. ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസിലുള്ളത്. രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഇതിലുള്ള ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കാന്‍ എന്നത് ആധുനിക സമൂഹത്തിന് ചേരാത്തതാണെന്നുമാണ് വിമര്‍ശനം.

നോട്ടീസ് പിന്‍വലിച്ച ശേഷം, പരിപാടി നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. നോട്ടീസ് ദൗര്‍ഭാഗ്യകരമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ജനങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ് ക്ഷേത്രപ്രവേശന വിളംബരം. ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസ് പരിശോധിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നോട്ടീസില്‍ പറയാന്‍ പാടില്ലാത്തതാണുള്ളത്. മനസില്‍ അടിഞ്ഞ ജാതി ചിന്ത പോകില്ല. അത് തികട്ടി വരും. വിവാദ ഉള്ളടക്കത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു.

തിരുവിതാംകൂറിലെ ദളിത് ജനത പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശന വിളംബരമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ആലപ്പുഴയിലെ ഗ്രാമങ്ങളില്‍ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ലെന്നും നാടുവാഴിത്ത മേധാവിത്വത്തെയും സംസ്‌കാരത്തേയും എഴുന്നെള്ളിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കമെന്നും ഇതില്‍ പറയുന്നു. എന്നാല്‍ നോട്ടീസിലെ പരാമര്‍ശങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് സാംസ്‌കാരിക-പുരാവസ്തു ഡയറക്ടര്‍ ബി.മധുസൂദനന്‍ നായരുടെ പ്രതികരണം.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. നോട്ടീസിനെതിരെ ഇടതുപക്ഷ സഹയാത്രികരുടെ സാമൂഹ്യമാധ്യമ പേജുകളില്‍ വിമര്‍ശനം ഉയരുകയാണ്.