Kerala

‘മുസ്ലിം ലീഗ് ശക്തമായ തീരുമാനം എടുത്തു, സിപിഐഎം ലക്ഷ്യമിട്ടത് നടന്നില്ല’; പ്രതിപക്ഷ നേതാവ്

Spread the love

പലസ്തീൻ വിഷയം സിപിഐഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആത്മവിശവാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ലീഗിൻ്റെ പുറകെ നടക്കുന്നത്. സിപിഐഎം റാലിയിൽ ഒരു ലീഗുകാരൻ പോലും പങ്കെടുക്കില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.

സിപിഐഎമ്മിനേക്കാൾ ശക്തമായി പ്രവർത്തിക്കുന്ന കേഡർ പാർട്ടിയാണ് ലീഗ്. ലീഗ് ഒരു തീരുമാനമെടുത്താൽ താഴത്തട്ടിലുള്ള അണികൾ പോലും ആ തീരുമാനത്തിനൊപ്പം നിൽക്കും. ലീഗിന്റെ തീരുമാനം ധിക്കരിച്ച് ഒരു ലീഗുകാരനും സിപിഐഎം റാലിയിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് മുൻപും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ജനപിന്തുണ ഗണ്യമായി താഴേക്ക് പോവുകയാണെന്ന് ഇടത് മൂന്നാനി തിരിച്ചറിഞ്ഞു. ഇടതുമുന്നണിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ലീഗിന് പിന്നാലെ നടക്കുന്നത്. കോൺഗ്രസിൽ ആശങ്കയില്ല. ലീഗിന് ഒരു ക്ഷണം ലഭിക്കുകയും മുതിർന്ന നേതാക്കൾ അടക്കം ചർച്ച ചെയ്തു മണിക്കൂറുകൾക്കകം തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ജാള്യത മറയ്ക്കാനാണ് അനാവശ്യ കാര്യങ്ങൾ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.

പലസ്തീൻ വിഷയത്തോടുള്ള സിപിഐഎമ്മിന്റെ ആത്മാർത്ഥതയും ഇതോടെ പുറത്തുവന്നു. രാഷ്ട്രീയ ലക്ഷ്യമാണ് സിപിഐഎമ്മിനുള്ളത്. പലസ്തീനെ അനുകൂലിക്കാൻ വേണ്ടിയല്ല പരിപാടി നടത്തുന്നത്. രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുക, അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. അക്ഷരാർത്ഥത്തിൽ പലസ്തീൻ വിഷയം സിപിഐഎം ദുരുപയോഗം ചെയ്യുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.