World

ഗാസ നഗര ഹൃദയത്തിൽ കനത്ത ഏറ്റുമുട്ടൽ; ഹമാസിന്റെ ഭൂഗർഭ അറകൾ ലക്ഷ്യമാക്കി ഇസ്രായേലി യുദ്ധടാങ്കുകളുടെ ആക്രമണം

Spread the love

ടെല്‍ അവീവ്: ഗാസ മുനമ്പിന്റെ ഹൃദയ ഭാഗത്തേക്കെത്തിയ ഇസ്രയേലി യുദ്ധടാങ്കുകൾ കരയുദ്ധം ശക്തമാക്കി. ഗാസയിൽ വ്യോമാക്രമണത്തിൽ മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇസ്രായേലിന് നേരെ ആക്രമണം തുടങ്ങിയതായി യമനിലെ ഹൂതി സായുധസംഘം അവകാശപ്പെട്ടു.

വെടിനിർത്തൽ ആവശ്യം തള്ളിയ ഇസ്രയേൽ ഗാസയിൽ കരയുദ്ധം ശക്തമാക്കി. ഗാസ നഗരത്തിൽ വരെ എത്തിയ ഇസ്രായേലി യുദ്ധടാങ്കുകൾ ഹമാസിന്റെ ഭൂഗർഭ അറകൾ ലക്ഷ്യമാക്കി ആക്രമണം നടത്തി. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒരു ഇസ്രായേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു. ലെബനോനിൽ ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രം ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒക്ടോബർ ഏഴിന് ഹമാസ് സംഘം തട്ടിക്കൊണ്ട് പോയ ജർമ്മൻ യുവതിയുടെ മൃതദേഹം ഗാസയിൽ ഇസ്രയേൽ സൈന്യം കണ്ടെത്തി. അതേസമയം, വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 120 കടന്നു. ഗാസയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.

കുഞ്ഞുങ്ങൾ അടക്കം ആയിരങ്ങൾ കുടിവെള്ളം ഇല്ലാതെ മരിക്കുന്ന സാഹചര്യം ഉണ്ടായേക്കുമെന്ന് യൂനിസെഫും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. അതേസമയം, ഗാസയിൽ നിന്നുള്ള അഭയാർത്ഥികളെ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. അഭയാർത്ഥികളെ സ്വീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.