Friday, May 17, 2024
Latest:
Kerala

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

Spread the love

നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആന്റണി രാജു അറിയിച്ചു.

ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും മന്ത്രി ഉത്തരവിട്ടു.

അതേസമയം കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചു. ഇതുപയോഗിച്ച് രണ്ടാം ഘഡു നല്‍കാനാണ് തീരുമാനിച്ചത്. അതേസമയം കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഐഎന്‍ടിയുസി നടത്തുന്ന സമരത്തിനെതിര മന്ത്രി ആന്റണി രാജു രംഗത്തെത്തി. ഇരുപതു കോടി അനുവദിച്ചതിന് ശേഷമുള്ള സമരം അനാവശ്യമാണ്.

ഉപരോധം കാരണം ശമ്പളം ഒരു ദിവസം കൂടി വൈകാനാണ് ഇടയാക്കിയത്. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു സമരം നടത്തിയത് ദുരൂഹമാണ്. ഓഫീസില്‍ ജീവനക്കാരെ കയറ്റാതെയുള്ള സമരം അവസാനിപ്പിച്ചാല്‍ ചൊവ്വാഴ്ചയോടെ ശമ്പളം നല്‍കാനാകുമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് പിടിപ്പുകേടില്ലെന്നും ആന്റണി രാജു പറഞ്ഞു.