National

വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയം; ഇന്ത്യാ നിലപാടിനെതിരെ സിപിഐഎം-സിപിഐ സംയുക്ത പ്രസ്താവന

Spread the love

പലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശീയ പ്രതിഷേധത്തിനൊരുങ്ങി സിപിഐഎം. നാളെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തും. എകെജി ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും.

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാപ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ സിപിഐഎമ്മിനൊപ്പം സിപിഐയും രംഗത്തെത്തി. നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കി മാറ്റിയെന്നാണ് വിമര്‍ശനം. സ്വതന്ത്ര പലസ്തീന്‍ എന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിനെ നിരാകരിക്കുന്നതാണ് നടപടിയെന്നും സിപിഐഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ റഷ്യ യുക്രൈന്‍ സംഘര്‍ഷഘട്ടത്തിലും സമാനമായ പ്രമേയം സിപിഐഎമ്മും സിപിഐയും കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരുന്നു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയമാണ് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കിയത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗസ്സയില്‍ അടിയന്തരമായി സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. എന്നാല്‍ ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. അമേരിക്ക, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്റ്, പാപ്പുവ ന്യൂ ഗിനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തോട് വിയോജിച്ചപ്പോള്‍ ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, ദക്ഷിണ കൊറിയ, സ്വീഡന്‍, ടുണീഷ്യ, യുക്രൈന്‍, യുകെ മുതലായ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.