World

വെസ്റ്റ് ബാങ്കിലെ ക്യാമ്പിന് നേരെയും ഇസ്രയേൽ വ്യോമാക്രമണം; ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടെന്ന ആരോപണവുമായി പലസ്തീൻ

Spread the love

ഗാസയിൽ നിന്ന് പലസ്തീനിലെ ഭരണസിരാകേന്ദ്രമായ വെസ്റ്റ് ബാങ്കിലേക്കും അരക്ഷിതാവസ്ഥ വ്യാപിക്കുന്നതായി സൂചിപ്പിച്ച് പുതിയ റിപ്പോർട്ടുകൾ. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം ആരോപിച്ചു. വെസ്റ്റ് ബാങ്കിലെ ഹമാസ് കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം ഗാസയ്ക്ക് മേൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ അറിയിച്ചതോടെ ഗാസ മുനമ്പ് കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഗാസ സിറ്റിയിലെ ജനങ്ങളോട് തെക്ക്ഭാഗത്തേക്ക് പലായനം ചെയ്യാൻ ഇസ്രയേൽ നിർദേശം നൽകി. ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടുള്ള ലഘുലേഖകൾ ഇസ്രയേൽ ഗാസയിൽ വിതരണം ചെയ്തു. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നാണ് സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി മണിക്കൂറുകൾക്ക് മുൻപ് തുറന്നിരുന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം.വെള്ളിയാഴ്ച കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ സമയം നീണ്ടുപോകുകയായിരുന്നു.